കൊച്ചി: എറണാകുളം ഉദയംപേരൂരിൽ അപകടത്തിൽപ്പെട്ട് ഡോക്ടർമാർ വഴിയരികിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരണത്തിന് കീഴടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ലിനു (40) ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട ലിനുവിന് സ്ട്രോയും ബ്ലേഡും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ആണ് ഡോക്ടർമാർ അടിയന്തര ചികിത്സ നൽകിയത്. ഇതോടെ ജീവൻ രക്ഷിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. യുവഡോക്ടർമാർക്ക് പൊതുസമൂഹത്തിൽ നിന്നടക്കം വലിയ കൈയ്യടികളാണ് ഉയർന്നത്.
ആശുപത്രിയിൽ എത്തിച്ച ലിനു തിരിച്ചുവരവിന്റെ പാതയിലായിരുന്നു. കഴിഞ്ഞ ദിവസം കൈകാലുകൾ ചലിപ്പിച്ചിരുന്നു. എന്നാൽ ഹൃദയസ്തംഭനം ഉണ്ടായതായാണ് വിവരം. ഞായറാഴ്ച രാത്രി ഉദയംപേരൂർ കവലയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ലിനു ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റത്. ഇതിൽ ലിനുവിന് ഗുരുതര പരിക്കേറ്റിരുന്നു.
പരിക്കേറ്റ് ലിനുവിനെ മരണത്തിന് വിട്ടു കൊടുക്കാതെ ധൈര്യത്തോടെ പോരാടിയ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഡോ ബി മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപ്തരിയിലെ ഡോ തോമസ് പീറ്റവും ഡോ ദിദിയ കെ തോമസും പൊലീസ് നൽകിയ ബ്ലോഡും സ്ട്രോയും ഉപകരണങ്ങളായി നാട്ടുകാർ ഒരുക്കിയ മൊബൈൽ വെളിച്ചത്തിലാണ് സാഹസികമായ ശസ്ത്രക്രിയ നടത്തിയത്. ഇങ്ങനെ ശ്വാസകോശത്തിൽ നിന്ന് മണ്ണും രക്തവും നീക്കിയതോടെ ആശുപത്രി വരെ ജീവൻ നിലനിർത്തി.

