കോട്ടയം: കനത്ത പരാജയത്തിന് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി. സംസ്ഥാന സമിതി അംഗമായ ജയകൃഷ്ണൻ പുത്തേടത്ത് റോഷി അഗസ്റ്റിനെതിരെ പരസ്യമായി രംഗത്ത് വന്നു.
കേരള കോൺഗ്രസ് എം ന്റെ പരാജയകാരണം റോഷി ആണെന്ന് ജയകൃഷ്ണൻ കുറ്റപ്പെടുത്തുന്നു. യുഡിഎഫ് പ്രവേശനത്തിനുള്ള വഴിയടച്ചത് റോഷിയാണെന്നും അതുവഴി പാർട്ടിയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴ്ത്തിയെന്നു മാണ് ആരോപണം. യുഡിഎഫിലേക്ക് ഉള്ള കേരള കോൺഗ്രസ് എം പ്രവേശനത്തെ ജോസ് കെ മാണി ഉൾപ്പെടെ മൂന്നു പ്രമുഖ നേതാക്കൾ പിന്തുണച്ചു എന്നാണ് വിവരം. എന്നാൽ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും ശക്തമായ എതിർത്തു.ഇതോടെയാണ് നീക്കം പരാജയപ്പെട്ടത്.

കേരള കോൺഗ്രസ് ഔദ്യോഗിക പക്ഷത്തിന്റെ നാവായാണ് ജയകൃഷ്ണനെ അറിയപ്പെടുന്നത്. തൊടുപുഴക്കാരനായ ജയകൃഷ്ണൻ എന്നും കെഎം മാണിയുടെ കുടുംബത്തോട് അടുപ്പവും സ്നേഹവും കാത്തുസൂക്ഷിക്കുന്ന നേതാവ് ആണ് എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
റോഷിയെ കുലംകുത്തി എന്ന് സംബോധന ചെയ്തുള്ള ജയകൃഷ്ണന്റെ പേരിലുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. യുഡിഎഫുമായി ചർച്ച നടത്തുന്നു എന്നറിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ റോഷിയെ വിളിച്ചു ഭീഷണിപ്പെടുത്തി എന്നാണ് പാർട്ടി കേന്ദ്രങ്ങൾ ഉയർത്തുന്ന മറ്റൊരു ആരോപണം.
ഇതിനുപിന്നിൽ അഴിമതിയാണെന്നും സംസാരമുണ്ട്. ഏതായാലും നിയമസഭയിൽ ഒരു സീറ്റു പോലുമില്ലാത്ത അവസ്ഥയിലേക്ക് കേരള കോൺഗ്രസ് എമ്മിനെ എത്തിച്ചതിൽ അണികളിലും നേതാക്കളിലും വലിയ അമർഷമുണ്ട്. വരും ദിനങ്ങളിൽ അത് പാർട്ടിയിലെ വിഭാഗീയതയ്ക്ക് ആക്കം കൂട്ടുമെന്നാണ് സൂചനകൾ

