പാലക്കാട്: മാധൃമങ്ങളെ കൂട്ടുപിടിച്ച് സ്വയം സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി വൃക്തമാക്കി.
സീറ്റ് ലഭിക്കാൻ മാധ്യമങ്ങളിൽ പേരു ചർച്ചയാക്കുന്നവരെ പരിഗണിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണു സ്ഥാനാർഥികളെ തീരുമാനിക്കുക. വിജയഘടകങ്ങൾ പരിഗണിച്ചായിരിക്കും സ്ഥാനാർഥി നിർണയം. സ്വയം സ്ഥാനാർഥിയാകാൻ പോകുന്നവർ മറ്റു നേതാക്കളെ ഇകഴ്ത്തിക്കാണിക്കാൻ നിൽക്കേണ്ടതില്ല.തെറ്റായ ഇത്തരം പ്രവണതകൾ അംഗീകരിക്കില്ലന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
എന്നാൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ വി.ടി.ബൽറാമിനെയും രമ്യ ഹരിദാസിനെയും ‘എക്സ്’ എം.എൽ.എ, എം.പി എന്ന് അഭിസംബോധന ചെയ്യുകയും ഇവരുടെ രണ്ടുപേരുടെയും പേരിലെ ‘എക്സ്’ എന്നത് ഉടൻ മാറുമെന്നും പറഞ്ഞു.
അതേസമയം കോട്ടയം ജില്ലയിലടക്കം ചില ജില്ലകളിൽ നിന്ന് ഓൺലൈൻ മാധൃമങ്ങളിൽ പെയ്ഡ് നൃസ് നൽകി സ്ഥാനാർത്ഥിത്വം പ്രഖൃാപിച്ച് രംഗത്ത് വന്ന പ്രാദേശിക നേതാക്കളെക്കുറിച്ചുള്ള പരാതികൾ ഡിസിസികൾ ശേഖരിച്ച് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്. ഇത്തരക്കാരെ പരിഗണിക്കരുതെന്നാണ് കെപിസിസിയുടെയും പൊതുവികാരം.

