Spread the love

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കടന്നാക്രമിച്ച് കെ.ബി ഗണേഷ്‌കുമാര്‍, മേജര്‍രവി

കൊച്ചി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാറും മേജര്‍ രവിയും. മുഖ്യമന്ത്രി വി.ഡി സതീശനെക്കുറിച്ച് സുകുമാരന്‍നായര്‍ നടത്തിയ പരാമര്‍ശം സംസ്‌കാരമില്ലായ്മയാണെന്ന് ഇരുവരും കുറ്റപ്പെടുത്തി. എന്‍എസ്എസ് ആസ്ഥാനം സുകുമാരന്‍നായരുടെ തറവാട്ടു സ്വത്തല്ല എന്ന നിലയിലാണ് മേജര്‍ രവി പറഞ്ഞത്. മോഹന്‍ലാലിനെ പലതവണ ക്ഷണിച്ചിട്ടാണ് എന്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ പോയത്. എന്നാല്‍ പരിപാടി കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു ചെന്നതാണെന്ന നിലയിലായി പരാമര്‍ശം. ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് മേജര്‍ രവി ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയെ അവന്‍ എന്ന രീതിയില്‍ വിളിക്കുന്നത് ശരിയല്ല. ഉപരാഷ്ട്രപതി പെരുന്നയിലെത്തിയിട്ടു പോലും ഒന്നു ക്ഷണിക്കാന്‍ തയാറായില്ല.- മേജര്‍ രവി പറഞ്ഞു

മുഖ്യമന്ത്രി ആദര്‍ശംവിട്ടു കളിക്കുന്നയാളല്ലെന്നും തനിക്കറിയാവുന്ന വി.ഡി. സതീശന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തേക്ക് പോവില്ലെന്നും കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഒരാളുടെ കാലുപിടിക്കണമെന്ന് പറയുന്നത് സംസ്‌കാരമില്ലായ്മയാണ്. മുഖ്യമന്ത്രിയെ ‘അവന്‍, ഇവന്‍’ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല.

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കിയില്ലെന്ന സുകുമാരന്‍ നായരുടെ വാദം അദ്ദേഹം തള്ളി. ‘മുഖ്യമന്ത്രിക്ക് എന്തെങ്കിലും അസൗകര്യമുണ്ടായിക്കാണും. സമയം കൊടുക്കുന്നതില്‍ പരിമിതിയുണ്ടാകും.’ തന്റെ അഡ്രസ് ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍ എന്നതാണ്. 19-ാം വയസ്സില്‍ അഭിനയരംഗത്തെത്തി ലോകമറിയുന്ന കലാകാരനായി എന്നതാണ് മറ്റൊരു അഡ്രസ്. 25 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇതിലെല്ലാം ജനങ്ങളുടെ സ്‌നേഹവും ഔദാര്യവും മാത്രമാണുള്ളത്. മറ്റാരുടെയും ഔദാര്യം കൊണ്ടോ വളഞ്ഞവഴികളിലൂടെയോ ഉണ്ടായതല്ല. അത് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. ‘