Spread the love

മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു.

 

എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നിന്ന് മടങ്ങി. കൂടുതൽ ചോദ്യം ചെയ്യലിനായി വീണയെ വീണ്ടും വിളിപ്പിക്കുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ വീണയ്ക്ക് വീണ്ടും സമൻസ് നൽകിയിട്ടില്ല. അതേസമയം ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വീണ  പ്രതികരിച്ചില്ല.

 

ഇന്ന് രാവിലെ 10.30ഓടെ ഭർത്താവും എം.എൽ.എയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫീസിൽ എത്തിയത്. നേരത്തെ ജൂൺ 12ന് ഹാജരാകാൻ വീണയോട് നിർദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സാവകാശം തേടിയിരുന്നു.

 

രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദ്ദേശം തള്ളിയ ഇ.ഡി നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ച് പുതിയ സമൻസ് നൽകുകയും ചെയ്തു. കേസിൽ ഇന്നലെ സി.എം.ആർ.എൽ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത,​ ഡയറക്ടർ ജയ എസ്. കർത്ത എന്നിവരെ ചോദ്യം ചെയ്തിരുന്നു.