മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പുനർവിഭജന കമ്മീഷനെ സർക്കാർ ഉടൻ നിയോഗിക്കുമെന്നും ഈ കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴ ജില്ലയും വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂവാറ്റുപുഴയുടെ വികസനമുരടിപ്പ് ചൂണ്ടിക്കാണിച്ചുകൊണ്ട് എംഎൽഎയായ മാത്യു കുഴൽനാടൻ വേദിയിൽ ഉന്നയിച്ച ആവശ്യങ്ങൾക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വർഷങ്ങളായി മൂവാറ്റുപുഴ നേരിടുന്ന വികസന പിന്നാക്കാവസ്ഥയും പാർശ്വവൽക്കരണവും പരിഹരിക്കുമെന്നും മൂവാറ്റുപുഴക്കാർക്ക് അർഹമായത് പലിശ സഹിതം തിരികെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂവാറ്റുപുഴക്കാരെ വലിയ ഇഷ്ടമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്റെ സ്വന്തം ജില്ലയായ എറണാകുളത്ത് നിന്നും മൂവാറ്റുപുഴ വേറിട്ടുപോകുന്നതിൽ ചെറിയ വിഷമമുണ്ടെങ്കിലും ഈ ആവശ്യം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും കൂട്ടിച്ചേർത്തു. 1982-ൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും മൂവാറ്റുപുഴ ജില്ല പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാഥാർത്ഥ്യമായില്ല.
ജനസംഖ്യാടിസ്ഥാനത്തിൽ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തമാണ്. മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ പിന്തുണയും അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്.

