Spread the love

ആകാശച്ചുഴിയോ സാങ്കേതിക തകരാറോ. തായ്‌ലാന്റ് ഡല്‍ഹി എയര്‍ബസ് വിമാനത്തില്‍ സംഭവിച്ചതെന്ത് ?

തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ഓഗസ്റ്റ് 4-ന് ന് പെട്ടെന്ന് ഉണ്ടായ ഉലച്ചിലും ഉയര നഷ്ടവും സംബന്ധിച്ച് പലവിധ സംശയങ്ങള്‍. വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 17 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ചില സാങ്കേതിക തകരാര്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഭവത്തിന് കാരണമായി ആകാശച്ചുഴി എന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നത്.

എയര്‍ബസ് കാറ്റഗറിയിലുളള വിമാനത്തിന് ടേക്ക്-ഓഫ് കഴിഞ്ഞ് രണ്ടര മണിക്കൂറിന് ശേഷം ഉയരത്തില്‍ പറക്കവേ സാങ്കേതിക തകരാറുകള്‍ നേരിട്ടു. ഓട്ടോമേറ്റഡ് പോസ്റ്റ്-ഫ്‌ളൈറ്റ് മെയിന്റനന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഹൈഡ്രോളിക് സംവിധാനങ്ങളെ ബാധിക്കുന്ന ചില തകരാറുകള്‍ ഉണ്ടായി. തുടര്‍ന്ന് ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും എലിവേറ്ററുകളെ ബാധിക്കുന്ന തകരാര്‍ സൂചനകള്‍ ഒരേസമയം പ്രത്യക്ഷപ്പെടുകയും ചെയ്തു.മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളുടെയും ഏതാണ്ട് ഒരേസമയം ഉണ്ടായ തകരാര്‍ അത്യന്തം അപൂര്‍വമാണെന്ന് പൈലറ്റുമാര്‍ പറയുന്നു.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഫ്രാന്‍സിന്റെ വ്യോമയാന സുരക്ഷാ അന്വേഷണ അതോറിറ്റിയായ ബ്യൂറോ ഓഫ് എന്‍ക്വയറി ആന്‍ഡ് അനാലിസിസ് ഫോര്‍ സിവില്‍ ഏവിയേഷന്‍ സേഫ്റ്റിയും അന്വേഷണത്തില്‍ ചേരും.