പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പരാജയം; ചില പുരോഹിതരുടെയും ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെയും ഏകീകരണം മൂലം
കേരള കോൺഗ്രസ് (എം)
കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പരാജയത്തിന്റെ പ്രധാനകാരണം നിയോജകമണ്ഡലത്തിലെ ഒരു പ്രമുഖ ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടതാണെന്ന് കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം വിലയിരുത്തി. ചില പുരോഹിതരും ഇക്കാര്യത്തിൽ പങ്കുവഹിച്ചതായി യോഗം ആരോപിച്ചു. എൻ.ഡി.എ സ്ഥാനാർഥി പി.സി ജോർജിന്റെ അധിക്ഷേപ പ്രസ്താവനകളും. ഫലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഗുണകരമായതായി യോഗത്തിൽ അഭിപ്രായമുയർന്നു. യുഡിഎഫ് അനുകൂല അതിശക്ത തരംഗത്തിലും, പരാജയത്തിന്റെ മാർജിൻ കുറയ്ക്കാൻ കഴിഞ്ഞത് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ ജനകീയതയും, വികസന പ്രവർത്തനങ്ങളുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സെബാസ്റ്റ്യൻ കുളത്തുങ്കലിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച മുഴുവൻ എൽഡിഎഫ് പ്രവർത്തകർക്കും, അനുകൂലമായി വോട്ട് രേഖപ്പെടുത്തിയവർക്കും യോഗം നന്ദി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് വിശകലനത്തിനും ഭാവി പരിപാടികൾ ആവിഷ്കരിക്കുന്നതിനും ഈ മാസം ഇരുപതാം തീയതി മുതൽ 31ആം തീയതിക്ക് മുൻപായി മുഴുവൻ മണ്ഡലം കമ്മിറ്റികളും വിളിച്ചു ചേർക്കുന്നതിന് യോഗം തീരുമാനിച്ചു. തുടർന്ന് വാർഡ് കമ്മിറ്റികളും ചേരും. ജനകീയ വിഷയങ്ങളും കാർഷിക മേഖലയിലെ പ്രശ്നങ്ങളും ഏറ്റെടുത്തുകൊണ്ട് തുടർന്നും പാർട്ടി, ചെയർമാൻ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ ക്രിയാത്മക പ്രതിപക്ഷം ആയി പ്രവർത്തിക്കുമെന്ന് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു.
പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു ജില്ലാ സെക്രട്ടറിമാരായ ജോണിക്കുട്ടി മഠത്തിനകം, ബിനോ ജോൺ ചാലക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.

