Spread the love

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എക്ക് എതിരെ പ്രോസിക്യൂഷന്റെ പുതിയ വാദം. രാഹുല്‍ പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്‌ളാറ്റില്‍നിന്നു താൻ ചാടുമെന്നു പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

സുഹൃത്തിന്റെ പക്കൽ ഗുളിക കൊടുത്തയച്ച രാഹുൽ, വീഡിയോ കോൾ വഴി യുവതി അത് കഴിച്ചു എന്നും ഉറപ്പുവരുത്തി എന്നായിരുന്നു ആരോപണം.

ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഗുളിക കൊണ്ടുവരാൻ പെൺകുട്ടി ആവശ്യപ്പെടുന്ന ഓഡിയോ പ്രതിഭാഗം ഹാജരാക്കിയിരുന്നു. എന്നാൽ, രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കികൊണ്ടാണ് താൻ ഗുളിക രണ്ടാമത് കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ ഇതിനെ ഖണ്ഡിച്ചുകൊണ്ട് വാദിച്ചത്. ഉഭയസമ്മത പ്രകാരമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധമെന്ന വാദമാണ് രാഹുലിന്‍റെ അഭിഭാഷകൻ പ്രധാനമായും ഉയര്‍ത്തിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നതായിരുന്നു രണ്ടാമത്തെ വാദം. ഇത് രണ്ടും പൊളിച്ചുകൊണ്ടായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

അതേസമയം, രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയുണ്ടാകും. ഇന്നലെ തന്നെ വിശദമായ വാദം നടന്നതിനാൽ ഇന്ന് കാര്യമായ വാദമുണ്ടായേക്കില്ല. അതിനാൽ തന്നെ 12.30ഓടെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധിയുണ്ടായേക്കും.