കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും.നിർമ്മാണം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ആധുനിക രീതിയിലുള്ള ഒരു ഗ്യാസ് ക്രിമറ്റോറിയം ഒരു കോടി 50 ലക്ഷം രൂപ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്.
മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന ആർപ്പുക്കര പഞ്ചായത്തിന് സ്വന്തമായി ഒരു ശ്മശാനം ഇല്ലാത്തതിനാല്‍ അനാഥ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് കോട്ടയം നഗരത്തിലെ ശ്മശാനത്തെ ആയിരുന്നു ഇതുവരെ ആശ്രയിച്ചിരുന്നത്. അതിനാണ് പുതിയ പദ്ധതിയിലൂടെ പരിഹാരമാവുന്നത്. മെഡിക്കൽ കോളജ് കാമ്പസിനുള്ളിൽ ശശ്മാനം നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗതയിൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ആർപ്പുക്കര പഞ്ചായത്തിലെ ജനങ്ങൾ ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. ആർപ്പുക്കര പഞ്ചായത്തിന് പുറമെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടി ഇത് ഉപയോഗിക്കാൻ സാധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വീട്ടുവളപ്പില്‍ ശവസംസ്കാരം നടത്തുവാന്‍ സ്ഥലമില്ലാത്ത നിരവധി കുടുംബങ്ങള്‍ മണ്ഡലത്തിൽ ഉണ്ട്. മണ്ഡലത്തിലെ പടിഞ്ഞാറൻ മേഖലയിലെയും രണ്ട് സെന്റ് ഭൂമിയില്‍ വീട്ടിൽ കഴിയുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരുമെല്ലാം പലപ്പോഴും ഈ ദുരവസ്ഥ അനുഭവിക്കുന്നവരാണ്. സംസ്കരിക്കാന്‍ സ്ഥലമില്ലാത്തവര്‍ പിന്നീട് ആശ്രയിക്കേണ്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലെ പൊതുശ്മശാനത്തെയാണ്. ഇതു അവിടെയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അതിനെല്ലാം പുതിയ പദ്ധതിയിലൂടെ പരിഹാരമാവും.

