Spread the love

പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്തി വക്കാന്‍ ഹൈക്കോടതി ഉത്തരവ്.മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് ഒരു മാസം മുന്‍പ് അറിയിച്ചത്.

രണ്ടാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കുമെന്ന് ഇപ്പോഴും പറയുന്നു. എത്രനാള്‍ക്കകം പ്രശ്‌നം പരിഹരിക്കാനാകുമെന്നും കോടതി ചോദിച്ചു.

മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്നും, ബദൽ സംവിധാനം എന്ന നിലയിൽ സർവീസ് റോഡ് ഒരുക്കിയിട്ടുണ്ടെന്നും ദേശീയപാതാ അതോറിറ്റി അറിയിക്കുകയും ചെയ്തു. തകര്‍ന്ന ദേശീയപാതയിലെ ടോള്‍ പിരിവാണ് പ്രശ്‌നമെന്ന് പറഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, പൗരന്മാരാണ് ബാധ്യതയേല്‍ക്കേണ്ടി വരുന്നതെന്നും വിമര്‍ശിച്ചു. ഹർജികൾ ഇന്ന് കോടതി വീണ്ടും പരിഗണിച്ചപ്പോഴായിരുന്നു നിര്‍ണായക ഉത്തരവുണ്ടായത്.