Spread the love

ലബനൻ: പശ്ചിമേഷ്യയെ യുദ്ധ ഭീതിയിലാക്കി ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി.

വെള്ളിയാഴ്ച ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളിലും സ്‌ഫോടനങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച രാത്രിയിലുള്ള ഇറാന്റെ പ്രത്യാക്രമണത്തില്‍ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇറാന്റെ  പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം.

100-ലധികം മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചു. തലസ്ഥാനമായ ടെൽ അവീവിലെ നിരവധി വീടുകൾക്ക് ഇത് കേടുപാടുകൾ വരുത്തി.

ഇറാൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിന് പിന്നാലെ തലസ്ഥാനമായ ടെഹ്‌റാനിൽ ഉത്സവാന്തരീക്ഷമാണ്. എന്നാൽ ഇറാന്‍ മിസൈലുകളില്‍ ഭൂരിപക്ഷവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേൽ സൈന്യം ടെഹ്‌റാനിൽ മൂന്നാം റൗണ്ട് വ്യോമാക്രമണം നടത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഓപ്പറേഷൻ ട്രൂ പ്രോമിസ്’ എന്ന് പേരിട്ട ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രായേലിലുടനീളം കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിസൈലുകൾ രാജ്യത്തിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തെ തകർത്തു.

വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ച തുടർന്ന ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ കുറഞ്ഞത് 78 പേർ കൊല്ലപ്പെടുകയും 320 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

അതേസമയം ഇസ്രയേലിന് പിന്തുണ നൽകിയാൽ യു.എസ്, യു.കെ, ഫ്രാൻസ് രാജ്യങ്ങളുടെ കപ്പലുകളും സൈനികതാവളങ്ങളും ആക്രമിക്കുമെന്ന് ഇറാൻ. മേഖലയിലുള്ള രാജ്യങ്ങളുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ്. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് ഇസ്രയേലിന് സഹായം നൽകിയാൽ ഈ രാജ്യങ്ങളുടെ മേഖലയിലെ സൈനിക കേന്ദ്രങ്ങളെ വെറുതെ വിടില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. ഇറാൻ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേലിന് തങ്ങൾ ഒരുതരത്തിലുമുള്ള സഹായവും നൽകുന്നില്ലെന്ന് അറിയിച്ച് യു.കെ രംഗത്തെത്തി.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സും ബങ്കറിലെന്ന് സിഎൻഎൻ റിപ്പോ‍ർട്ട്. ഇറാൻ്റെ തിരിച്ചടിക്ക് ശേഷമുള്ള സാഹചര്യം ബങ്കറിലിരുന്ന് ഇരുവരും വിലയിരുത്തിയെന്ന് ഇസ്രയേലി ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോ‍ർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി വെള്ളിയാഴ്ച നെതന്യാഹു സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.