Spread the love

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. അന്‍വറിന് മത്സരിക്കാനുള്ള അനുമതി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി നല്‍കിക്കഴിഞ്ഞു. നാളെ അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് ടിഎംസി ഇപ്പോള്‍. നാളെ പ്രവര്‍ത്തകരോടും നേതാക്കളോടും നിലമ്പൂരെത്താന്‍ ടിഎംസി ആവശ്യപ്പെട്ടുകഴിഞ്ഞു. വലിയ റാലി സംഘടിപ്പിച്ചാവും അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക എത്താണ് അറിയുന്നത്.

അതേസമയം, അന്‍വറിന്റെ മത്സരരംഗത്തേക്കുള്ള വരവ് എല്‍ഡിഎഫിന് ഉണര്‍വ് നല്‍കുന്നുണ്ട്. യുഡിഎഫ് വോട്ടുകളില്‍ കാര്യമായ വിള്ളലുകള്‍ വീഴ്ത്താന്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. തങ്ങളുടെ വോട്ടുകളില്‍ ചിലത് നഷ്ടപ്പെടുമെങ്കിലും യുഡിഎഫിന്റെ വോട്ടുകളാവും കാര്യമായി ചോരുകയെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.

എം സ്വരാജ് സ്ഥാനാര്‍ത്ഥി ആയതോടെ ആടി നില്‍ക്കുന്ന ഇടതുപക്ഷ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് എല്‍ഡിഎഫിനുള്ളത്.
പിണറായിസത്തെ വെല്ലുവിളിച്ചാണ് അന്‍വര്‍ എല്‍ഡിഎഫ് വിട്ട് എംഎല്‍എ സ്ഥാനം രാജിവെച്ചതെങ്കിലും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ താന്‍ തോറ്റാലും എല്‍ഡിഎഫ് വിജയിക്കുന്നതാവും അന്‍വറിന് രാഷ്ട്രീയ നേട്ടം.

താന്‍ മത്സരിച്ചിട്ടും ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ അന്‍വറിന് അത് രാഷ്ട്രീയ തിരിച്ചടിയാവും. തന്റെ ശക്തി ചോര്‍ന്നതായി യുഡിഎഫ് വിലയിരുത്തും. ഭാവിയിലെങ്കിലും യുഡിഎഫ് പ്രവേശനം എന്ന അന്‍വര്‍ സ്വപ്‌നം മായും.

അതുകൊണ്ടുതന്നെ പിണറായിസത്തെ എതിര്‍ക്കാനാണ് തന്റെ മത്സരമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചാലും ഫലത്തില്‍ അത് പിണറായിസത്തെ സഹായിക്കാനാവുമെന്ന് അര്‍ത്ഥം.