Spread the love

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യം വിമുഖത കാട്ടിയ ബി.ജെ.പി മുന്നണി ഇപ്പോള്‍ ക്രൈസ്തവ മേഖലയില്‍നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിരിക്കുന്നു.

ഈ ഉപതെരഞ്ഞെടുപ്പിന് വലിയ പ്രസക്തി കല്‍പ്പിക്കുന്നില്ലായെന്നും ഇതൊരു അനാവശ്യ ഉപതെരഞ്ഞെടുപ്പാണെന്നുമായിരുന്നു ബിജെപി നേതാക്കളുടെ ആദ്യ പ്രതികരണം. പിന്നീട് ഘടകകക്ഷിയായ ബിഡിജെഎസിനോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടു. തുടര്‍ന്ന് ബിഡിജെഎസ് യോഗം ചേരുകയും തങ്ങള്‍ മത്സരിക്കാന്‍ ഇല്ലെന്ന് ബിജെപിയെ അറിയിക്കുകയുമായിരുന്നു. വീണ്ടും പന്ത് ബിജെപിയുടെ കോര്‍ട്ടില്‍ വന്നു.

മത്സരിച്ചില്ലെങ്കില്‍ ബിജെപിക്ക് തങ്ങളുടെ വോട്ടര്‍മാരോട് മനസാക്ഷി വോട്ട് ചെയ്യാന്‍ കല്‍പ്പിക്കേണ്ടി വന്നേനെ. രാഷ്ട്രീയമായി ബിജെപിക്ക് അത് തിരിച്ചടിയായേനെ. ഇതുമാത്രവുമല്ല, തെരഞ്ഞെടുപ്പിന് ശേഷം ആരും ജയിച്ചാലും ബിജെപി വോട്ട് മറിച്ചുവെന്ന പഴിയും കേള്‍ക്കേണ്ടി വന്നേനെ. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതിലൂടെ ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു. കേരള കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന നേതാവും മണ്ഡലത്തില്‍ ജനപിന്തുണയുമുള്ള അഡ്വ. മോഹന്‍ജോര്‍ജിനെയാണ് ബിജെപി മത്സരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ ബിജെപി അനുകൂല വോട്ടുകള്‍ തങ്ങളുടെ പാളയത്തില്‍ എത്തിക്കാമെന്നായിരുന്നു യുഡിഎഫ് ഇതുവരെ കരുതിയിരുന്നത്. പക്ഷേ യുഡിഎഫിന്റെ ആ പ്രതീക്ഷയും മങ്ങി. ക്രൈസ്തവ മേഖലയില്‍നിന്നുള്ള വോട്ടുകളിലും യുഡിഎഫ് പ്രതീക്ഷ വെച്ചിരുന്നു. ആ വോട്ടുകളിലും മോഹന്‍ ജോര്‍ജിന്റെ വരവോടെ വിള്ളല്‍ വീഴും.

അതേസമയം, അന്‍വര്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി, അന്‍വറിന് മത്സരിക്കാനുള്ള അനുമതി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം നല്‍കിക്കഴിഞ്ഞു. നാളെ അന്‍വര്‍ നാമനിര്‍ദേശ പത്രിക നല്‍കും. വലിയ റാലി സംഘടിപ്പിച്ചാവും അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുകയെന്നാണ് വിവരം.