കോട്ടയം: മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ വ്യാപക പ്രചരണം നടത്തി കേന്ദ്രസർക്കാർ നിയമമാക്കിയ വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ അക്ഷരാർത്ഥത്തിൽ മുനമ്പം ജനതയെ വഞ്ചിക്കുകയായിരുന്നു എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഭേദഗതി നിർദ്ദേശങ്ങളിൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള ചട്ടരൂപീകരണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിൽ നിയമമാകുമ്പോൾ മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം നിവാസികൾക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജുവിൻ്റെ സാന്നിധ്യത്തിൽ പാർലമെന്റിൽ പറഞ്ഞതാണ്.
ഇന്നത്തെ നിലയിൽ മുനമ്പത്തെ ജനങ്ങൾ തലമുറകളോളം ഇനിയും കോടതികൾ കയറി ഇറങ്ങിയാലും ഭൂപ്രശ്നത്തിന് പരിഹാരമുണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം.
മിച്ചഭൂമി വാങ്ങി കബളിപ്പിക്കപ്പെട്ട കർഷകരെ 2005 ൽ ഭൂപരിപരിഷ്ക്കരണ നിയമം ഭേദഗതി ചെയ്ത് 7E ചട്ടനിർമ്മാണത്തിലൂടെ അന്ന് നിയമ മന്ത്രിയായിരുന്ന കെ.എം.മാണി രക്ഷിച്ചത് പോലെ മുനമ്പത്ത് വഞ്ചിക്കപ്പെട്ട പാവപ്പെട്ടവരെ നിയമമോ നിയമ ഭേദഗതിയോ കൊണ്ടുവന്ന് കേന്ദ്ര സർക്കാർ രക്ഷിക്കുകയാണ് വേണ്ടത്.
ഭൂപരിഷ്കരണ നിയമത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് ജന്മിമാർ കർഷകരെ വഞ്ചിച്ചപ്പോൾ കോടതി കയറിയിറങ്ങി നടന്നിരുന്ന പതിനായിര കണക്കിന് കർഷകരെ അതിൽ നിന്നും രക്ഷപ്പെടുത്തിയത് 2005ലെ ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതിയാണ്.
ഇതേ മാത്യകയിൽ ഭേദഗതി വന്നാൽ മാത്രമേ മുനമ്പം പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാവുകയുള്ളൂ.
ഇന്നത്തെ നിലയിൽ മൂന്നാം മോദി മന്ത്രിസഭ കാലാവധി പൂർത്തിയാക്കിയാലും മുനമ്പം പ്രശ്നങ്ങൾക്ക് പരിഹാരമാവുകയില്ലെന്നും
ജോസ് കെ മാണി ചൂണ്ടിക്കാട്ടി.