കാസർഗോഡ് : മണ്ണക്കുടയിൽ പലചരക്ക് കട നടത്തിയിരുന്ന രമിതയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിനിയാണ്.
മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരാഴ്ച മുമ്പാണ് യുവതിയെ കടയില്‍ വെച്ച് തീ കൊളുത്തിയ നിലയിൽ കണ്ടത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി രാമമൃതത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
യുവതിയുടെ പലചരക്ക് കടയുടെ അടുത്ത മുറിയില്‍ ഫർണിച്ചർ കട നടത്തിയിരുന്ന ആളാണ് രാമാമൃതം. ഈ മാസം എട്ടിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
രാമമൃതം പതിവായി മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതിനെതിരെ യുവതി ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി രാമാമൃതത്തോട് കട മുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കടയിലെത്തിയ രാമാമൃതം യുവതിയുടെ ശരീരത്തില്‍ തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.