Spread the love

കോട്ടയം: 88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് 30 വർഷം കഠിന തടവും 1,15,000 രൂപ പിഴയും ശിക്ഷ. കിടങ്ങൂർ വില്ലേജ് കിടങ്ങൂർ കരയിൽ മംഗലാരം ഭാഗത്ത് കാഞ്ഞിരക്കാട്ട് വീട്ടിൽ വിജയന്റെ മകൻ പ്രസാദ് വിജയൻ (24) ആണ് ശിക്ഷിക്കപ്പെട്ടത്.

ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജി  റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴത്തുക അടച്ചാൽ അതിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

2022 ജനുവരി 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അവരെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇൻസ്പെക്ടർ കുര്യൻ മാത്യു കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് കിടങ്ങൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു കെ.ആർ. തുടരന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.