Spread the love

ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) അന്വേഷണം ഇഴയുന്നു. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ അടക്കമുള്ളവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റവും കേസിനെ ബാധിച്ചെന്നാണ് റിപ്പോർട്ട്.

 

അസി.ഡയറക്ടർ അശു ഘോയലിനെ അലഹബാദിലേക്ക് മാറ്റിയിരുന്നു, ജനുവരിയിലാണ് ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം ആരംഭിച്ചത്. പുതിയ ഉദ്യോഗസ്ഥൻ എത്തിയിട്ടുണ്ടെന്നും കേസ് ഫയൽ പഠിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനുശേഷം വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.

ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനയിൽ കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡി ആരോപിച്ചിരുന്നത്. നേരത്തെ സ്വർണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി)​ അന്വേഷണം നിലച്ചെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഇഡി അന്വേഷണവും ഇഴയുന്നത്.

എസ്ഐടിക്ക് ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തതിനാൽ പ്രതികളെല്ലാം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. എന്നിട്ടും കൊള്ളയടിച്ച സ്വർണം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ബെല്ലാരിയിലെ ഗോവർദ്ധന്റെ ജൂവലറിയിൽ നിന്ന് 470ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും ഇത് ശബരിമലയിൽ നിന്ന് നഷ്ടമായതല്ലെന്നാണ് വിവരം. സ്വർണം കണ്ടെത്താനായില്ലെങ്കിൽ കേസ് ദുർബലമാവും. തൊണ്ടിമുതൽ കിട്ടാതെ കവർച്ചക്കേസ് നിലനിൽക്കില്ലെന്നതിനാൽ പ്രതികൾ രക്ഷപ്പെടാം. പ്രധാന കേസ് പാളിയാൽ പ്രതികൾക്കെതിരേ ചുമത്തിയ അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ഇല്ലാതാവും. എത്രത്തോളം സ്വർണം കവർന്നെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.