Spread the love

താനും തന്റെ മകളും കുടുംബവും ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്റെ മകളായതുകൊണ്ടാണ് ഇഡിയുടെ വിചിത്രമായ നടപടികൾ വരുന്നത്. സാധാരണ ഏതെങ്കിലും കേസിൽ ഇഡി ഇത്തരത്തിൽ പത്രക്കുറിപ്പുകൾ ഇറക്കാറുണ്ടോയെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

 

‘ചിലയാളുകൾ ദീർഘകാലമായി പിന്നാലെ കൂടിയിട്ടുണ്ട്. ഏതൊക്കെ തരത്തിൽ പെടുത്താൻ പറ്റുമെന്നാണ് നോക്കുന്നത്. അന്വേഷണ ഏജൻസികൾ പരാതികളിൽ അന്വേഷണം നടത്തുന്നതിന് ആരും എതിര് പറയുന്നില്ല. എന്നാൽ ഇവിടെ വീണ എന്റെ മകളാണ് എന്നതിന്റെ പേരിലാണ് പ്രശ്നങ്ങൾ ഉയർന്നുവന്നത്. വീണ ഭയങ്കര സ്വത്തുകാരിയല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. അതെത്രയാണെന്ന് എല്ലാവർക്കുമറിയാം. എന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികൾ വരുന്നു. സാധാരണ ഏതെങ്കിലും കേസിൽ ഇഡി ഇത്തരത്തിൽ പത്രക്കുറിപ്പുകൾ ഇറക്കാറുണ്ടോ? അതിൽ എന്തിനാണ് എന്റെ സ്ഥാനപ്പേര് അടക്കം നൽകിയത്.

 

പിണറായി വിജയനുനേരെ എന്തും പറയാമെന്നാണ് ചില മാദ്ധ്യമങ്ങൾ കരുതുന്നത്. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ നൽകുന്നതിന് വീണയുടെ ഭാഗത്തുനിന്ന് മടിയുണ്ടാകില്ല. ഞാനും എന്റെ മകളും കുടുംബവും ഒരു ഹവാല ഇടപാടിലും ഏർപ്പെട്ടിട്ടില്ല. ഈ കൈകൾ എല്ലാ കാലത്തും ശുദ്ധമാണ്. ഇനിയും ശുദ്ധമാണ്. ഇതിൽ കറ പുരട്ടാമെന്ന് ആരും ധരിക്കേണ്ട’- പിണറായി വിജയൻ വ്യക്തമാക്കി.