Spread the love

ന്യൂഡൽഹി: നാളെ നടക്കുന്ന നീറ്റ് യു.ജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ടെലിഗ്രാം ആപ്പ് രാജ്യത്ത് നിരോധിച്ചെങ്കിലും വിദേശ സെർവർ മുഖേന വ്യാജ ചോദ്യപേപ്പ‌ർ വിൽപ്പന നടത്തിയ 19കാരൻ ജയ്‌‌പൂരിൽ പിടിയിലായി. രാജസ്ഥാൻ ഭിൽവാര സ്വദേശിയും വിദ്യാർത്ഥിയുമായ ആകാശ് ചൗധരിയാണ് അറസ്റ്റിലായത്.

 

‘പേപ്പർ മാഫിയ എന്നു പേരിട്ട ടെലിഗ്രാം ചാനലിലൂടെയായിരുന്നു വിൽപ്പന. ഒരു ചോദ്യപേപ്പറിന് 4000 രൂപയാണ് ഈടാക്കിയിരുന്നത്. നിരോധനംമൂലം ഇന്ത്യൻ സെർവർ ലഭ്യമല്ലാത്തതിനാൽ വി.പി.എൻ സംവിധാനത്തിലൂടെ വിദേശ സെർവറിനെ ആശ്രയിച്ചായിരുന്നു തട്ടിപ്പ്. ഇയാൾ തുടങ്ങിയ ‘പേപ്പർ മാഫിയ’ ചാനലിൽ 52 അംഗങ്ങളുണ്ട്. ഇയാളുടെ മൊബൈലടക്കം പിടിച്ചെടുത്തു.

 

അതേസമയം, ചോദ്യപേപ്പ‌ർ ചോർന്നുവെന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്‌ടർ അഭിഷേക് സിംഗ് അറിയിച്ചു. കുറ്റമറ്റ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ വാട്സാപ്പുകളിൽ ലഭ്യമാക്കി തുടങ്ങി. 7827980287 നമ്പറിലുള്ള വെരിഫൈഡ് വാട്സാപ്പിൽ നിന്നുള്ള സന്ദേശങ്ങൾ മാത്രമേ വിശ്വസിക്കാവൂ. മേയ് 3ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തരുത്. വെബ്സൈറ്റിലുള്ള പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌ത് പ്രിന്റ് എടുക്കണം.