Spread the love

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാഥനില്ല, സണ്ണി ജോസഫിന് തുടരാന്‍ താല്‍പര്യമില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്

പുതിയ കെപിസിസി പ്രസിഡന്റ് കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജ്മാഹന്‍ ഉണ്ണിത്താന്‍ എംപി. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണ്. ഈ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ ഇഷ്ടപ്പെടുന്നയാളല്ല നിലവിലെ അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

‘തനിക്ക് ഈ സ്ഥാനം വഹിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് സണ്ണി ജോസഫ് ബന്ധപ്പെട്ടവരെ തീരുമാനം അറിയിച്ചുകഴിഞ്ഞു. കെപിസിസിക്ക് അടിയുറച്ച നേതൃത്വമുണ്ടാകണം. ജില്ലകളില്‍ നേതൃത്വം വരണം. പാര്‍ട്ടിക്കുവേണ്ടി തെരുവോരങ്ങളില്‍ കിടന്ന് കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, ത്യാഗം സഹിച്ചവരെ കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലും പരിഗണിക്കണം. ഇതൊക്കെ തീരുമാനിക്കണമെങ്കില്‍ പാര്‍ട്ടി നേതൃത്വം വേണം.

വ്യക്തിഗത ഐക്യമുന്നണികള്‍ വിപുലീകരിക്കുന്നതും ആലോചിക്കണം. സിപിഐ അടക്കമുള്ളവരെ കൂടി കൊണ്ടുവരണം. അതിന് പാര്‍ട്ടി പച്ചക്കൊടി കാണിക്കണം. രാഷ്ട്രീയ പ്രതിബദ്ധതയുള്ള അണികളുള്ള പാര്‍ട്ടിയാണ് സിപിഐ. അവര്‍ അഴിമതിക്കെതിരാണ്. വര്‍ഗീയതയ്‌ക്കെതിരാണ്. മറ്റെന്നാള്‍ പാര്‍ട്ടി യോഗം ചേരുന്നുണ്ട്. അതില്‍ പരസ്യമായി അഭിപ്രായം പറയും. നിഗൂഢമായി കാര്യങ്ങള്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. കോണ്‍ഗ്രസിനകത്ത് ഒരു പിണറായി വിജയന്‍ ഉണ്ടാകാന്‍ പാടില്ല. അദ്ധ്യക്ഷനെ നിയോഗിക്കാന്‍ എന്തുകൊണ്ടാണ് വൈകുന്നതെന്നത് അജ്ഞാതമാണ്. കെപിസിസി അദ്ധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഞാനാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നു. ഒന്നും കിട്ടിയില്ലെങ്കിലും മരിക്കുന്നതുവരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. ജാതി സമവാക്യങ്ങള്‍ നോക്കി പ്രസിഡന്റിനെ നിശ്ചയിക്കുന്നത് അധാര്‍മികതയാണ്’- രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.