Spread the love

ന്യൂഡല്‍ഹി: 13 ദിവസം ഭര്‍ത്താവ് ഭാര്യയോട് സംസാരിക്കാതിരുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങള്‍ ദാമ്പത്യജീവിതത്തിന്റെ ഭാഗമാണെന്നും ചിലപ്പോള്‍ സംസാരിക്കാതിരിക്കുന്നതിലേക്ക് നയിക്കാമെന്നും ജസ്റ്റിസ് ജെകെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യചെയെന്ന കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

2015-ല്‍ തമിഴ്‌നാട്ടിലാണ് സംഭവം. 13 ദിവസം ഒമാനില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് സംസാരിച്ചില്ലെന്ന കാരണത്താല്‍ ഭാര്യ ആത്മഹത്യചെയ്‌തെന്നാണ് കേസ്.

കൂടാതെ തന്റെ വീട്ടുകാരുടെ ഇഷ്ടത്തിനുവിരുദ്ധമായി ഭാര്യ അവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയവേയാണ് സ്ത്രീ ആത്മഹത്യചെയ്തത്.

തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേ കേസെടുക്കുകയായിരുന്നു. കേസില്‍ ഭര്‍തൃവീട്ടുകാരെ വിചാരണക്കോടതി വെറുതേവിട്ടെങ്കിലും ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. യുവാവിന്റെ ക്രൂരതയാണ് ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിചാരണക്കോടതി പറഞ്ഞു. ഇത് മദ്രാസ് ഹൈക്കോടതിയും ശരിവെച്ചതിനെതിരേ ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.