Spread the love

പിണറായിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചു, ഗണ്‍മാന്‍ പോലീസിലേക്ക് മടങ്ങി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന് സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായതോടെയാണ് അതിസുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇനിമുതല്‍ വൈ കാറ്റഗറി സുരക്ഷ മാത്രമായിരിക്കും അദ്ദേഹത്തിനുണ്ടാവുക. പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വച്ചാണ് ഇത്. സെഡ് പ്‌ളസ് പിന്‍വലിച്ചതോടെ ഇനിമുതല്‍ പിണറായിക്കൊപ്പം ഗണ്‍മാന്‍ കൂടെയുണ്ടാവില്ല.

നവകേരള യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയായ ഗണ്‍മാന്‍ സന്ദീപ് പിണറായിയുടെ സുരക്ഷാ സംഘത്തില്‍നിന്ന് ഒഴിവായി. അതിസുരക്ഷ പിന്‍വലിച്ചതോടെയാണ് സന്ദീപിന് പോലീസിലേക്ക് മടങ്ങേണ്ടിവന്നത്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ ഇപ്പോഴും പിണറായിക്കൊപ്പം തുടരുകയാണ്. ഗണ്‍മാനെ ഒഴിവാക്കിയതിന് പകരമായി രണ്ട് പിഎസ്ഓമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. അതിനാെപ്പം വീട്ടിലും സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കും.

അതിനിടെ നവകേരള സദസിനിടെയുള്ള മര്‍ദനത്തില്‍ നാല് ഗണ്‍മാന്മാര്‍ക്കെതിരെ നടപടിക്ക് നീക്കമെന്ന് റിപ്പോര്‍ട്ട്. മര്‍ദനം ചട്ടവിരുദ്ധമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എസ്.പി. ഷൗക്കത്തലി ഡിജിപിക്ക് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. പൊലീസിന്റെ നടപടി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.