Spread the love

ഫലം വരാന്‍ പത്തുദിനം, താക്കോല്‍സ്ഥാന ചര്‍ച്ചകള്‍ക്ക് ഊര്‍ജമേകി കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്, ത്രീമൂര്‍ത്തികളില്‍ ആര്‍ക്കു നറുക്കുവീഴുമെന്ന് കാത്ത് അണികള്‍

കോട്ടയം: വോട്ടുപെട്ടിയിലിരിക്കെ തന്നെ തിരികൊളുത്തിയ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദ പോര് കടുക്കുമ്പോഴും കരുതലോടെ വി.ഡി സതീശന്‍ പക്ഷം. മുഖ്യ സ്ഥാനത്തിനായി ന്യൂഡല്‍ഹിയില്‍ നിന്നു കെ.സി കൂടി രംഗത്ത് വന്നതോടെ അത് ത്രീമൂര്‍ത്തി പോരായി മാറി. അണികള്‍ തുടക്കം കുറിച്ച ക്ലെയിമില്‍ പിന്നീട് നേതാക്കളും കൊത്തി. കെ.സിയ്ക്കായി കെ. സുധാകരനും രമേശിനായി പി.ജെ കുര്യനും വാദം ഉന്നയിച്ചത് പിന്നീട് നേതാക്കളിലേക്ക് പടരുകയായിരുന്നു. എറണാകുളം ഡിസിസി അധ്യക്ഷനാണ് സതീശന്റെ പേര് മുന്നോട്ടുവച്ചത്. പക്ഷേ മറ്റാരും പിന്നീട് അക്കാര്യം ഏറ്റുപിടിച്ചില്ല. അത്തരം ചര്‍ച്ചകള്‍ വേണ്ടെന്ന് സതീശന്‍ പക്ഷത്തിന് നിര്‍ദേശം കിട്ടിയതോടെയാണ് ഇ്ത്. ക്രൈസ്തവ സഭകളും മുസ് ലീം ലീഗും കേരളത്തിലെ സാഹചര്യത്തില്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് സതീശനയെയാണെന്നാണ് സൂചന. കര്‍മശേഷിയുളള നേതാവ് എന്ന തലക്കെട്ടിലാണ് സതീശനെ അനുയായികള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിലെ സീനിയര്‍ നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ രമേശിനാണ് ഇനി മുഖ്യമന്ത്രി പദത്തിന് ഏറ്റവും അര്‍ഹനെന്നാണ് അനുയായികളുടെ നിലപാട്. ഏതായാലും കോണ്‍ഗ്രസിലെ നിലവുളള ചര്‍ച്ചകളില്‍ ലീഗ് അസംതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു

രമേശ് ചെന്നിത്തല ഒരു പടി കൂടി കടന്ന് കേരള വികസനത്തിന്റെ പോഡോകാസ്റ്റ് നടത്തി സൈബര്‍ ഇടത്തില്‍ നേരിട്ടു തന്നെയുണ്ട് നേതൃസ്ഥാനം ഊട്ടിയുറപ്പിക്കാന്‍. സതീശന്‍ അനുകൂലികള്‍ ചില ഗ്രൂപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ താരങ്ങളായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ് തുടങ്ങി ഉമ്മന്‍ചാണ്ടി പക്ഷത്തെ നേതാക്കള്‍ ആരും ഇക്കുറി പരസ്യഅഭിപ്രായപ്രകടനത്തിനില്ല. അച്ചടക്ക സമിതി ചെയര്‍മാനാണ് തിരുവഞ്ചൂര്‍. കെ.സിയുമായി നല്ല ബന്ധത്തിലാണ് തിരുവഞ്ചൂര്‍. യുഡിഎഫ് വന്നാല്‍ ഭേദപ്പെട്ട മന്ത്രി പദമാണ് തിരുവഞ്ചൂര്‍ വിഭാഗം നോട്ടമിടുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഭരണത്തിലെ രണ്ടാമനായിരുന്നു തിരുവഞ്ചൂര്‍. എന്നാല്‍ സോളര്‍ വിവാദവും ഉമ്മന്‍ചാണ്ടി വിദേശത്തായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫിന്റെ അറസ്റ്റും ഇരുവര്‍ക്കുമിടിയിലെ സൗഹൃദത്തെ ഉലച്ചു. രമേശും സതീശനും മുഖ്യ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുമ്പോള്‍ കാത്തിരുന്നു കളികാണാം എന്ന മട്ടിലാണ് പഴയ ഉമ്മന്‍ചാണ്ടി ഗ്രൂപ്പ്. അവസരം വീണു കിട്ടിയാല്‍ അത് ഉപയോഗപ്പെടുത്താനുമാണ് തീരുമാനം. ഏതായാലും യുഡിഎഫ് വന്നാല്‍ സീനിയര്‍ നേതാവായ തിരുവഞ്ചൂരിന് മെച്ചപ്പെട്ട ബെര്‍ത്ത് ഉറപ്പാണ്.

രമേശ് ചെന്നിത്തലയുടെ ഒരു നോവല്‍ അടുത്തയിടെ പുറത്ത് ഇറക്കിയിരുന്നു. ലോക്‌സഭാ രാജ്യസഭാ വേദികളിലെ കെ.സി വേണുഗോപാലിന്റെ പ്രസംഗങ്ങള്‍ ഉടന്‍ പ്രസി്ദ്ധീകരിക്കും. വി.ഡി സതീശന്റെ പ്രസംഗങ്ങളുടെ സമാഹരവും വൈകാതെ പ്രസിദ്ധപ്പെടുത്തും. മുഖ്യമന്ത്രി പദ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും അണികള്‍ വീട്ടുവീഴ്ച്ച ചെയ്യുന്ന മട്ടില്ല. നേതാക്കള്‍ രഹസ്യമായും ഇതിനെ പിന്തുണയ്ക്കുന്നു.