റിയാദ്: യാദിലെ ഹാരയിൽ സ്വന്തം ഫ്ലാറ്റിനുള്ളിൽ കഴിഞ്ഞ മാസം 26ന് രാത്രിയിൽ കത്തിക്കുത്തേറ്റ് മരിച്ച ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകർ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ആത്മഹത്യ ചെയ്തെന്ന് കരുതുന്ന, ഇവരുടെ കൗമാരക്കാരനായ ഏക മകൻ ഇസ്ര ആകുലസ് (15) ന്റെ മൃതദേഹം നാളെ രാത്രിയിൽ നാട്ടിലേക്ക് കൊണ്ടുപോകും.
റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു പ്രഭാകർ ഗാലി രവി . ഭാര്യ ശ്രീദേവി റിയാദിൽ തന്നെ ഒരു ഇന്ത്യൻ സ്കൂളിലെ അധ്യാപികയുമായിരുന്നു. ഇതേ സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയായിരുന്നു മകൻ ഇസ്ര ആകുലസ്. ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിച്ചിരുന്നത്.
ഫെബ്രുവരി 26ന് രാത്രിയിലാണ് ദാരുണമായ സംഭവം. കത്തി കൊണ്ട് നിരവധി കുത്തുകളേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കിടന്നിരുന്നത്.
അതേസമയം സമീപത്തെ മറ്റൊരു ബഹുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് മകൻ ചാടിമരിക്കുകയായിരുന്നു എന്നാണ് നിഗമനം. പൊലീസ് അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുസമ്മില്‍, ബിനു എന്നിവരാണ് നേതൃത്വം നല്‍കിയത്.

