കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്നർ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. ഒമ്പത് പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 2.30നായിരുന്നു അപകടം. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിൽ നിന്ന് ഏഴുപേർ ചാടി രക്ഷപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി സെൻട്രൽ ഡിവെെഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു. ബസ് പൂർണമായും കത്തിനശിച്ചു. ലോറി ഡ്രെെവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

