Spread the love

കോട്ടയം : വന്യജീവി വിഷയത്തില്‍ സംസ്ഥാനം നിയമനിര്‍മാണത്തിന് ഒരുങ്ങവേ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടുകളെ വിമര്‍ശിച്ച് എന്‍സിപി യോഗം. കൊച്ചിയില്‍ നടന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തിലാണ് കേരള കോണ്‍ഗ്രസിന് (എം) എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്.

വന്യജീവി ആക്രമണമടക്കമുള്ള വിഷയങ്ങളില്‍ വനംമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്േ കരള കോണ്‍ഗ്രസ് (എം) എന്നാണ് ആരോപണം. ഇതു യുഡിഎഫിനെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് എം നല്ലപിളള ചമയാനുളള നീക്കമാണ്. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണ് ഇങ്ങനെ പോയി വിമര്‍ശനങ്ങള്‍.

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞു തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ പരാതി അറിയിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരന്‍, വര്‍ക്കിങ് പ്രസിഡന്റ് പി.കെ.രാജന്‍, പി.ജെ.കുഞ്ഞുമോന്‍, ലതിക സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

അതേ സമയം വന്യജീവി ആക്രമണ വിഷയത്തില്‍ കേരളം നിയമനിര്‍മാണത്തിലേക്ക് നീങ്ങുകയാണെന്ന് വനം മന്ത്രി എ.കെ ശശിധരന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് അവതരിപ്പിക്കും. കരട് തയാറാക്കി കഴിഞ്ഞു. വിഷയം സംസ്ഥാന – കേന്ദ്ര പട്ടികയിലുളളതായതിനാല്‍ നിയമ നിര്‍മാണം സാധ്യമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമത്തിന്റെ കരട് തയാറാക്കിയത്