Spread the love

കോട്ടയം: കേരളത്തെ നടുക്കിയ ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം.
5 സീനിയര്‍ വിദ്യാര്‍ഥികളായ സാമുവല്‍, ജീവ, റിജില്‍ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ക്കാണ് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്തായിരുന്നു ജാമ്യം. ഏകദേശം 50 ദിവസത്തോളം പ്രതികള്‍ ജാമ്യം ലഭിക്കാതെ പോലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്നു.

ക്രൂരമായ രീതിയില്‍ കുറ്റകൃത്യം നടത്തിയ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തെ തെറ്റായ രീതിയില്‍ ബാധിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാതിരുന്നത്. എന്നാല്‍ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രതികളായവര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. കുറ്റപത്രം വായിച്ചതിന് ശേഷം വിചാരണനടപടികളിലേക്ക് ഇനി കോടതി കടക്കും.

ഫെബ്രുവരി 11നായിരുന്നു ജൂനിയര്‍ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഇവര്‍ പിടിയിലാകുന്നത്. തെളിവെടുപ്പില്‍ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു.
നഴ്സിങ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെ അതിക്രൂരമായ റാഗിങാണ് നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിദ്യാര്‍ഥിയുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു. പലതവണ കുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിദ്യാര്‍ഥികള്‍ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടര്‍ന്നു. വിദ്യാര്‍ഥികളുടെ കാലിലും മുറിവുകളിലും ലോഷന്‍ ഒഴിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേല്‍പ്പിച്ചു.

കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മര്‍ദനം. നഗ്‌നരാക്കി നിര്‍ത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം. നിലവിളിക്കുമ്പോള്‍ വായില്‍ ക്രീമും കലാമിന്‍ ലോഷനും ഒഴിച്ചെന്നും വിദ്യാര്‍ഥികള്‍ പരാതിയിലും പറഞ്ഞിരുന്നു.