Spread the love

 എസ് എഫ് ഐ. നേതാവിൻ്റെ കോഴ്സ് പ്രവേശനം, ഇടതു സിൻഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പ് : അന്വേഷണം പ്രഖ്യാപിച്ച് എം.ജി. സിൻഡിക്കേറ്റ്. 

 

കോട്ടയം: മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയ നടപടിയിൽ തുടരന്വേഷണം പ്രഖ്യാപിച്ച് എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്.

 

എസ്എഫ്ഐ മുൻസംസംസ്ഥാന സെക്രട്ടറി ആയിരുന്ന പി.എം.ആർഷോയ്ക്ക് മതിയായ അറ്റൻഡൻസ് ഇല്ലാതെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഏഴാം സെമസ്റ്ററിലേക്ക് മുൻ പ്രിൻസിപ്പൽ പ്രവേശനം നൽകിയിരുന്നു. ഈ വിഷയം മുൻ ഇടത് സിൻഡിക്കേറ്റിന്റെ ശ്രദ്ധയിൽ രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്തുത വിഷയത്തിൽ യൂണിവേഴ്സിറ്റിയിൽ തെറ്റായ വിശദീകരണം നൽകിയ പ്രിൻസിപ്പാളിനെ മുൻ സിൻഡിക്കേറ്റ് താക്കീത് നൽകി കേസ് തീർപ്പാക്കുകയായിരുന്നു. ഈ തീരുമാനം പുനപരിശോധിക്കാൻ ഇന്നലെ (21/08/26) ചേർന്ന സിൻഡിക്കേറ്റ് തീരുമാനിച്ചു. തുടരന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.

മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി അത് യൂണിവേഴ്സിറ്റിക്ക് വരുത്തിയിട്ടുള്ള മാനഹാനി കൂടി പരിഗണിച്ച് സമഗ്രമായ അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉത്തരവിട്ടു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ആൽസൺ മാർട്ട്, ഡോ.ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരാണ് അന്വേഷണക്കമ്മറ്റി അംഗങ്ങൾ.

 

 

മുൻ ഇടത് സിൻഡിക്കേറ്റ് അംഗമായിരുന്ന പി. ഹരികൃഷ്ണൻ കൃത്രിമരേഖ ഉണ്ടാക്കി യാത്രബത്ത ഉൾപ്പെടെ വൻ സാമ്പത്തിക വെട്ടിപ്പ് നടത്തിയതിലും സമഗ്രമായ അന്വേഷണം നടത്തുന്നതിനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ജോബിൻ ജോസ് ചാമക്കാല, ഡോ ജി.എസ്. ഗിരീഷ് കുമാർ, ഡോ. ആൽസൺ മാർട്ട് എന്നിവരാണ് അന്വേഷണ കമ്മിറ്റി അംഗങ്ങൾ.