Spread the love

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ നിയോഗിച്ച നാലംഗ മന്ത്രിതല ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നുംമന്ത്രിസഭായോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

 

മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. പദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുൻ സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ട കരാറുകൾ മരവിപ്പിച്ച നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

 

പദ്ധതി വേണ്ടെന്ന് വയ്ക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിന് കത്തു നൽകിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം സർക്കാർ വാങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ‌ഇത് കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ സ‌ർക്കാർ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, പദ്ധതിയിൽ കേന്ദ്ര സർക്കാരിനോട് ഇളവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ ഏത് സ്‌കൂളുകളെ ഉള്‍പ്പെടുത്തണമെന്നത് ഉൾപ്പെടെ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാനാണ് ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎംശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുമെന്നും കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കികൊണ്ടാകും മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.