Spread the love

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്താന്‍ പാടില്ല. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 5 ന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിപ്ലവ ഗാനത്തിന്റെ പശ്ചാത്തലത്തോടു കൂടിയാണ് ദിവ്യ എസ് അയ്യര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയമായി ഒന്നും ഉദ്ദേശിച്ചിട്ടില്ലെങ്കില്‍, ഒരു പ്രൈവറ്റ് സെക്രട്ടറിയുടെ ഉദ്യോഗമികവിനെ വാഴ്ത്തിപ്പാടുന്നതാണെങ്കില്‍ എന്തിന് വിപ്ലവഗാനത്തിന്റെ പശ്ചാത്തലം പോസ്റ്റില്‍ ഉള്‍പ്പെടുത്തി?. പോസ്റ്റ് തികച്ചും പൊളിറ്റിക്കലാണ്. രാഷ്ട്രീയലാഭത്തിന് വേണ്ടിയിട്ടാണ് ഈ പ്രീണനം നടത്തുന്നത് എന്നും വിജില്‍ മോഹന്‍ ആരോപിച്ചു.

രാഗേഷിനെ പുകഴ്ത്തിയതില്‍ ദിവ്യ എസ് അയ്യരെ വിമര്‍ശിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ പാദസേവ ചെയ്യുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.
എന്നാല്‍ ദിവ്യയെ പിന്തുണച്ചുകൊണ്ട് സിപിഎം നേതാക്കളായ ഇപി ജയരാജന്‍, കെകെ ശൈലജ, ഡിവൈഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജ് എന്നിവരും രംഗത്തുവന്നു. ഇതോടെയാണ് ദിവ്യ എസ്. അയ്യരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കോണ്‍ഗ്രസ് – സി.പിഎം രാഷ്ട്രീയ പോരിലേക്ക് വഴി തുറന്നത്.