Spread the love

മലപ്പുറം: സംസ്ഥാന ഭരണത്തിലെത്താനുള്ള എല്ലാ സാദ്ധ്യതയും യുഡിഎഫിന് മുന്നില്‍ തെളിഞ്ഞുവന്നതാണ്. പക്ഷേ അവസാനനിമിഷം കലം ഉടയ്ക്കുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും തികച്ചില്ലാത്ത സാഹചര്യത്തില്‍ മുന്നില്‍ വന്നുപെട്ട നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് കോണ്‍ഗ്രസിന് യാതൊരു താല്പര്യവും ഇല്ലാത്തതുപോലെയാണ് കാര്യങ്ങള്‍.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കണമെങ്കില്‍ പി.വി അന്‍വറിനെ ഒപ്പം കൂട്ടാതെ രക്ഷയില്ല. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ പി.വി അന്‍വറോ അദ്ദേഹത്തെ പിന്തുണയ്ക്കുന്നയാളോ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പതിനായിരത്തിനു മുകളില്‍ വോട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയാല്‍ ആര്യാടന്‍ ഷൗക്കത്തിന് വീട്ടിലിരിക്കാം.

പ്രത്യേകിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ച എസ്ഡിപിഐ വോട്ടുകള്‍ ഇത്തവണ കിട്ടില്ലായെന്നത് കാണണം. എസ്ഡിപിഐ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നു.

ഇതെല്ലാം മുന്നില്‍ കണ്ടാണ് പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് അന്‍വറിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തത്. പക്ഷേ ലീഗിന്റെ താല്പര്യത്തിന് മുന്നില്‍ ഇടങ്കോലിട്ട് നില്‍ക്കുന്ന കോണ്‍ഗ്രസിലെ ഒരേയൊരു നേതാവ് വി.ഡി സതീശനാണെന്നത് ഇതിനോടകം ലീഗ് നേതാക്കള്‍ മനസിലാക്കി കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കുന്നതിനാലും ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയായതുകൊണ്ടും സതീശനെ ഇപ്പോള്‍ ലീഗ് പരസ്യമായി തള്ളിപ്പറയുന്നില്ലായെന്ന് മാത്രം. ഇതിന് മറുപടിയായി ഉചിതമായ സമയത്ത് സതീശനെ ലീഗ് ചവിട്ടുമെന്നത് ഉറപ്പാണ്.

മുഖ്യമന്ത്രി കുപ്പായം സ്വപ്‌നം കാണുന്ന സതീശനെ അടുത്ത ഭരണം കിട്ടിയാല്‍ ലീഗ് ഒതുക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്കാവും ലീഗ് കൈകൊടുക്കുക.