കടുത്തുരുത്തി: സംസ്ഥാന ഭരണത്തിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പ്രസ്താവിച്ചു. കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ.മോൻസ് ജോസഫ് എംഎൽഎയുടെ കടുത്തിരുത്തിലെ വസതിയിൽ സൗഹൃദ സന്ദർശനത്തിന് എത്തി ചേർന്ന സന്ദർഭത്തിൽ മാധ്യമ പ്രവത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. കോൺഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിക്കൊണ്ട് യുഡിഎഫിനെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് ചെയർമാൻ ശ്രീ.പി.ജെ ജോസഫ് എംഎൽഎ തൊടുപുഴ – പുറപ്പുഴയിലെ വസതിയിൽ സന്ദർശിച്ച ശേഷമാണ് കെപിസിസി പ്രസിഡന്റ് കടുത്തുരുത്തിയിൽ എത്തിച്ചേർന്നത്. ഇടുക്കി, കോട്ടയം ജില്ലകളിൽ ക്രമീകരിച്ച വിവിധ പരിപാടികളോടൊപ്പമാണ് കടുത്തുരുത്തി ആപ്പാഞ്ചിറയിലെ മോൻസ് ജോസഫ് എംഎൽഎയുടെ വസതിയിലും സൗഹൃദ സന്ദർശനം നടത്തിയതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കടുത്തുരുത്തിയിൽ എത്തിച്ചേർന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയെ അഡ്വ . മോൻസ് ജോസഫ് എംഎൽഎ , സോണിയ മോൻസ് , മരീന മോൻസ് എന്നിവർ ചേർന്ന് വസതിയിൽ സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്,കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് ഒഴുകയിൽ ,കെപിസിസി മെമ്പർ അഡ്വ. ടി.ജോസഫ് , യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കീൽ , യുഡിഎഫ് കൺവീനർ മാഞ്ഞൂർ മോഹൻകുമാർ , കേരള കോൺഗ്രസ് സംസ്ഥാന നേതാക്കളായ തോമസ് കണ്ണംന്തറ, സ്റ്റീഫൻ പാറാവേലി, ഡിസിസി സെക്രട്ടറി സുനു ജോർജ്, എം.എൻ ദിവാകരൻ നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി, കടുത്തുരുത്തി അർബൻ ബാങ്ക് ചെയർമാൻ എം.കെ സാംബുജി, മുൻ ചെയർമാൻ യു.പി ചാക്കപ്പൻ, കടുത്തുരുത്തി ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് ചെറിയാൻ കെ.ജോസ് , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിത്തു കരിമാടത്ത് തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.
സംസ്ഥാന ഭരണത്തിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തും.
