Spread the love

മലപ്പുറം: ഇന്നലെ വരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മാദ്ധ്യമങ്ങള്‍ ഹീറോ ആയി വിശേഷിപ്പിച്ചു. പി.വി അന്‍വര്‍ എന്ന ഒറ്റയാനെ തളച്ച് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥി ആക്കിയതിന്റെ പേരില്‍. അതുവഴി പി.വി അന്‍വറിന്റെ ചിറക് അരിഞ്ഞതിന്റെ പേരില്‍. ശക്തി ക്ഷയിച്ച നിലയില്‍ പി.വി അന്‍വറിനെ യു.ഡി.എഫിലേക്ക് എത്തിക്കുവാനുള്ള നീക്കങ്ങള്‍ നടത്തിയതിന്റെ പേരില്‍.
പക്ഷേ, ഇന്നത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. വര്‍ദ്ധിതവീര്യത്തോടെ അന്‍വര്‍ കളം വീണ്ടും പിടിച്ചെടുത്തിരിക്കുന്നു.

വി.ഡി. സതീശന്റെ ഏകാധിപത്യശൈലിയുടെ പത്തിക്ക് അടികൊടുത്ത് കെ.സുധാകരന്‍ പി.വി അന്‍വറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. നിലമ്പൂരില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നും അന്‍വറിനെ കൂടെക്കൂട്ടാതെ നിലമ്പൂര്‍ കടക്കാന്‍ കഴിയില്ലെന്നും അര്‍ത്ഥശങ്കയ്ക്ക് ഇടിയില്ലാത്ത വിധം സുധാകരന്‍ പറഞ്ഞുവെച്ചിരിക്കുന്നു. അന്‍വറിനെ യു.ഡി.എഫിലേക്ക് എത്തിക്കാന്‍ രഹസ്യപിന്തുണയുമായി രമേശ് ചെന്നിത്തലയും കെ. സുധാകരനോടൊപ്പം ചേര്‍ന്നിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അന്‍വറിനെ യു.ഡി.എഫിലെത്തിക്കണമെന്ന മുസ്ലിം ലീഗിന്റെ ശക്തമായ ആവശ്യവും യു.ഡി.എഫ് അന്തരീക്ഷത്തിലുണ്ട്.

അന്‍വറിന്റെ വിഷയം രമ്യമായി പരിഹരിക്കുമെന്ന് അന്‍വറിനെ തള്ളാതെ ഇന്ന് കെ.സി വേണുഗോപാലും പറഞ്ഞുവയ്ക്കുമ്പോള്‍ വി.ഡി.സതീശനിട്ട് കിട്ടുന്ന പ്രഹരം കൂടിയായി അത്. ഇന്നലെ വരെ വി.ഡി.സതീശന്‍ ഹീറോ, അന്‍വര്‍ സീറോ എന്ന് വാര്‍ത്ത നല്‍കിയ മാദ്ധ്യമങ്ങള്‍ക്കും ഇന്നു മിണ്ടാട്ടമില്ല.

യു.ഡി.എഫ് പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ തൃണമൂലിന്റെ ദേശീയ നേതാക്കള്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തുമെന്നതിലും എതിരഭിപ്രായമില്ല. അങ്ങനെ സംഭവിച്ചാല്‍ ആര്യാടന്‍ ഷൗക്കത്ത് ഒരു കാരണവശാലും വിജയിക്കില്ലായെന്നത് നൂറു ശതമാനം ഉറപ്പാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ലേബലില്‍ ഒറ്റയ്ക്ക് മത്സരിച്ച് അന്‍വറിന് നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും എല്‍ഡിഎഫ് പുഷ്പം പോലെ ജയിച്ചുകയറുമെന്നതാണ് അവസ്ഥ. എല്‍.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനുള്ള രാഷ്ട്രീയ സാഹചര്യമൊന്നും ഇപ്പോള്‍ നിലമ്പൂരിലില്ലായെന്നുകൂടി ഓര്‍ക്കണം.

അന്‍വറിനെക്കൂടി ഒപ്പം നിര്‍ത്തി യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരരംഗത്ത് വന്നില്ലായെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മന്ത്രിമാരുടെയും എല്‍ഡിഎഫ് നേതാക്കളുടെയും ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തെയും വീടുവീടാന്തരം കയറിയുള്ള വോട്ടുറപ്പിക്കലിനെയും മറികടക്കാന്‍ യു.ഡി.എഫിന്റെ ശോഷിച്ച സംഘടനാ സംവിധാനത്തിന് കഴിയാതെ പോകും. മുസ്ലിം ലീഗിന്റെ ശക്തിയില്‍ നിലമ്പൂര്‍ കടന്നുകൂടാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത്.
വി.എസ് ജോയിയെ അവസാനം നിമിഷംവരെ കൊതിപ്പിച്ചിട്ട് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് വഴി മലയോര ക്രൈസ്തവ വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്തിനെ തുണയ്ക്കുമോയെന്ന് കണ്ടറിയണം.
എല്‍.ഡി.എഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലായെങ്കിലും എല്‍ഡിഎഫ് ക്രൈസ്തവ മേഖലയില്‍നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ യു.ഡി.എഫിന്റെ കാര്യം കുറച്ച് പരുങ്ങലിലാകും.