Spread the love

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഏകാധിപത്യ പിടിവാശിക്കു മുന്നില്‍ പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം മങ്ങുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രമുഖ ഘടകകക്ഷി മുസ്ലിംലീഗ് എന്നിവരെല്ലാം അന്‍വറിനെ യുഡിഎഫിലേക്ക് അടുപ്പിക്കാന്‍ പല രീതിയില്‍ ശ്രമിക്കുമ്പോഴും അന്‍വറിനെ മുന്നണിയിലെടുപ്പിക്കാതിരിക്കാനുള്ള ഒളിയുദ്ധത്തിലാണ് വി.ഡി. സതീശന്‍.

പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് പോലും അന്‍വര്‍ വിഷയം വലിച്ചുനീട്ടിക്കൊണ്ടുപോകരുതെന്നും അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വി.ഡി. സതീശന്റെ പിടിവാശി എല്ലാം തകിടം മറിക്കുകയാണ്. പുതിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ക്ക് അന്‍വര്‍ പ്രതിസന്ധിയില്‍ യാതൊരു റോളുമില്ലാത്ത കാഴ്ചയാണ് കാണുന്നത്. ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോഴും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കെല്‍പ്പില്ലാത്ത അവസ്ഥയിലാണ് അവര്‍.

എല്‍ഡിഎഫില്‍ പിണറായിസം അരങ്ങുവാഴുന്നതുപോലെ യുഡിഎഫില്‍ ‘സതീശനിസം’ അരങ്ങുവാഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. തനിക്കു മുകളില്‍ ഒരു നേതാവും വളരാന്‍ പാടില്ലായെന്ന കുശാഗ്രബുദ്ധിയാണ് സതീശന്‍ ഇപ്പോള്‍ കാണിക്കുന്നത്.

ഉയര്‍ന്ന മതേതര ചിന്തയും ജനാധിപത്യ ബോധവുമുള്ള കോണ്‍ഗ്രസിനെ വീണ്ടും പടുകുഴിയിലേക്ക് തള്ളിവിടുകയാണ് സതീശനിപ്പോള്‍ ചെയ്യുന്നത്. ക്യാപ്റ്റന് മൂന്നാംമൂഴം ഉറപ്പാക്കികൊടുക്കാന്‍ സതീശന്‍ രഹസ്യമായി പണിയെടുക്കുന്നുണ്ടോയെന്നും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംശയിക്കുന്നു. പാര്‍ട്ടിയും മുന്നണിയും കൈപ്പിടിയിലാക്കി മേധാവിത്വഭാവം കാട്ടിയാല്‍ ഇപ്പോള്‍ തന്നെ യുഡിഎഫിനോട് അകന്നുനില്‍ക്കുന്ന കോണ്‍ഗ്രസ് വോട്ടര്‍മാരെ തിരികെ കൊണ്ടുവരാന്‍ കഴിയില്ല. പി.വി അന്‍വറിനെ പടിയടച്ച് പിണ്ഡംവയ്ക്കാനുള്ള സതീശന്റെ കുശാഗ്ര ബുദ്ധി ആര്യാടന്‍ ഷൗക്കത്തിനെ തോറ്റു തുന്നംപാടുന്ന അവസ്ഥയിലെത്തിക്കും.

പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചാല്‍ അത് ഗുണം ചെയ്യുക എല്‍ഡിഎഫിന് തന്നെയാവും. എല്‍ഡിഎഫ് ജയിച്ചാലും വേണ്ടില്ല അന്‍വറിനെ മുന്നണിയിലെടുക്കില്ലായെന്ന ഉറച്ച നിലപാടിലാണ് സതീശന്‍.