Spread the love

പേരൂർക്കട: ദളിത് സ്ത്രീയ്ക്ക് നേരെ മോഷണക്കുറ്റം ആരോപിച്ച് പൊലീസിന്റെ കൊടും ക്രൂരത. തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം. ഇവർ ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്.

എന്നാൽ മോഷ്ടിക്കപ്പെട്ടെന്നു കരുതിയ 18 ഗ്രാം സ്വർണമാല അതേ വീട്ടിൽതന്നെ കണ്ടെത്തിയെങ്കിലും ബിന്ദുവിനെതിരെയുള്ള എഫ്ഐആർ പൊലീസ് റദ്ദാക്കിയില്ല. ഇതോടെ കഴിഞ്ഞ മാസം 23നു നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യുവതി പരാതി നൽകി.

അതേസമയം മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ കഴിയുന്നതിനിടെ ഇത്തിരി വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറയുന്നു.

ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമ രണ്ടര പവൻ മാല മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കസ്റ്റഡിയിൽ എടുത്തത്. എന്നാൽ താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു ആവർത്തിച്ചു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞെങ്കിലും. അത് പോലീസുകാർ ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല കസ്റ്റഡിയിലെടുത്ത കാര്യം പൊലീസ് വീട്ടിലറിയിച്ചുമില്ല.