Spread the love

കോട്ടയം: ജില്ലയ്ക്കു കുടുംബശ്രീയുടെ കലാമികവു മൂന്നുദിവസമായി പകര്‍ന്നു നല്‍കിയ കുടുംബശ്രീ സംസ്ഥാനതല കലോത്സവം ‘അരങ്ങ് 2025’ സമാപിച്ചു.
അതിരമ്പുഴയില്‍ നടന്ന കലോത്സവത്തില്‍ ഒന്നാം സ്ഥാനവും ഓവറോള്‍ ട്രോഫിയും കണ്ണൂര്‍ ജില്ല കരസ്ഥമാക്കി. രണ്ടാം സ്ഥാനം കാസര്‍കോട് ജില്ലയും മൂന്നാം സ്ഥാനം തൃശൂര്‍ ജില്ലയും നേടി.സമാപന സമ്മേളന ഉദ്ഘാടനവും ജേതാക്കള്‍ക്കുള്ള സമ്മാനവിതരണവും ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു.                                                                                                                                                                                                                                                    പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് മൂന്ന് ദിവസവും വിജയകരമായി മത്സരയിനങ്ങളില്‍ പങ്കെടുത്തത് കുടുംബശ്രീയുടെ നിശ്ചയദാര്‍ഢ്യത്തെ എടുത്തുകാട്ടുന്നുവെന്നു ജോസ് കെ. മാണി എം.പി. പറഞ്ഞു. ഇന്ന് എല്ലാ സാമൂഹ്യ സാംസ്‌കാരിക മേഖലയിലും സ്ത്രീകളുടെ ശക്തമേറിയ സാന്നിധ്യം ഉണ്ട്. ജീവിത സാഹചര്യങ്ങള്‍ കാരണം ഒതുക്കിവെച്ച കഴിവുകളെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞ ആറു വര്‍ഷക്കാലമായി സര്‍ക്കാര്‍ വേദി ഒരുക്കി എന്നുള്ളത് അഭിമാനമാണ് എന്ന് ജോസ് കെ. മാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ സമാപനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

അതിരമ്പുഴ പള്ളി പാരിഷ് ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മരായ ജോസ് ജോസഫ് അമ്പലക്കുളം, ഒ.എസ്. അനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആര്‍. അനുപമ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിംസ് കുര്യന്‍, ആന്‍സ് വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അജയന്‍ കെ. മേനോന്‍, ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.യു. ശ്യാംകുമാര്‍, കുടുംബശ്രീ ഭരണസമിതി അംഗം സൈനമ്മ ഷാജു, അതിരമ്പുഴ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ബീന സണ്ണി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.