Spread the love

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കവുമായി ബിജെപി. ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസഫിനെ പാര്‍ട്ടിയിലേക്കെത്തിച്ച് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി നീക്കം നടത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എംടി രമേശാണ് ബീന ജോസഫുമായി ചര്‍ച്ച നടത്തിയത്.

ഇക്കാര്യം ബീന ജോസഫ് തന്നെ മാധ്യമങ്ങളോട് പറഞ്ഞതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയത്തില്‍ ഇടപെട്ടു. ബീന ജോസഫുമായി പ്രതിപക്ഷ നേതാവ് സംസാരിക്കുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് മാധ്യമങ്ങളെ കണ്ട ബീന ജോസഫ് കോണ്‍ഗ്രസിനോടൊപ്പം സജീവമായി ഉണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നതെങ്കിലും അവസാന റൗണ്ടില്‍ ബിജെപിയുടെ വമ്പന്‍ ഓഫറുകള്‍ക്കു മുന്നില്‍ ബീന തലകുത്തിവീഴുമോയെന്ന് കണ്ടറിയണം.

പി വി അന്‍വര്‍ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 19നാണ് ഉപതെരഞ്ഞെടുപ്പ്. ജൂണ്‍ 23-നാണ് വോട്ടെണ്ണല്‍.