Spread the love

കോട്ടയം : മീനച്ചിലാറ്റില്‍ അഭിഭാഷകയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ യുവതിയും മക്കളും മുങ്ങിമരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തെപ്പറ്റി തെറ്റായ പ്രചാരണം നടത്തുവെന്ന് പോലീസ്. അയര്‍ക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കല്‍ ജിസ്‌മോള്‍ തോമസ് (ജെസി 34), മക്കളായ നേഹ ആന്‍ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് മരിച്ചത്. മക്കളെയും കൂട്ടി ആറ്റില്‍ച്ചാടി മരിച്ചെന്നാണ് കേസ്. ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മി, ജിമ്മിയുടെ പിതാവ് ജോസഫ് എന്നിവരെ ഗാര്‍ഹിക പീഡനമടക്കമുള്ള കുറ്റം ചുമത്തി ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജിസ്‌മോളുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട് എന്ന പ്രചാരണത്തിനെതിരെയാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് അറിയിച്ചു.അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഗാന്ധിസ്‌ക്വയറില്‍ 30നു രാവിലെ 10 മുതല്‍ ഒന്നു വരെ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.