Spread the love

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്. ബൈക്ക് നിയന്ത്രണംവിട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരം

എന്നാൽ ബൈക്ക് നിയന്ത്രണം വിട്ടതല്ല പകരം ബൈക്കിന് പിന്നിലിടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. പൊലീസിന് തോന്നിയ സംശയമാണ് വഴിത്തിരിവായത്. 25 വയസുകാരായ രണ്ട് സുഹൃത്തുക്കളാണ് ഇന്നലെ തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ മരിച്ചത്. ബൈക്കില്‍ ഇടിച്ച കാർ മലയിൻകീഴിലെ വീട്ടിൽ നിന്നും കണ്ടെത്തി. കാറോടിച്ച യുവാവും പിടിയിലായിട്ടുണ്ട്. ഇടിച്ചിട്ട് നിർത്താതെ പോയതാണെന്ന് പ്രതി വിപിൻ പൊലീസിനോട് സമ്മതിച്ചു.

എറണാകുളം സ്വദേശി നവീൻ സിബി, തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറാണ് നവീൻ, കിൻഫ്രയിലെ ഐടി ജീവനക്കാരിയാണ് മൃദുല. ഇന്നലെ നവീന്‍റെ ജൻമദിനമായിരുന്നു. ഇരുവരും ബൈക്കിൽ കോവളം ഭാഗത്തേക്ക് പോവുകയായിരുന്നു. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞായിരുന്നു അപകടം. നവീന്‍റെയും മൃദുലയുടെയും തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൃദുല തെറിച്ചുപോയി നിലത്തു വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.