Spread the love

കുറവിലങ്ങാട് : ജോലി കഴിഞ്ഞ് കടയില്‍നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് വധിക്കാന്‍ ശ്രമം. പ്രതിയുടെ ആക്രമണത്തില്‍ കിണറ്റില്‍ വീണ ഇലയ്ക്കാട് കല്ലോലില്‍ കെ ജെ ജോണ്‍സണി (44) നെ പാലായില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് കിണറ്റില്‍ നിന്ന് കയറ്റിയത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംഗ്ഷന് സമീപത്താണ് സംഭവം.

ഡ്രൈവറായ ജോണ്‍സണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുവാനായി കടയിലേക്ക് പോകുന്ന വഴി റോഡിന് സമീപത്തുള്ള പഞ്ചായത്ത് കിണറിന് സമീപം ലഹരിക്കടിമ ആയ ഇലയ്ക്കാട് പര്യാത്ത് ജിതിനെ (38) സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി ജോണ്‍സനെ പിടിച്ച് കിണറ്റിലേക്ക് തള്ളിയിടുക ആയിരുന്നു.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസും പാലായില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയാണ് ജോണ്‍സനെ കിണറ്റില്‍ നിന്നും കയറ്റിയത്.

വീഴ്ചയില്‍ പരിക്കേറ്റ ജോണ്‍സണ്‍ കുറവിലങ്ങാട് ഗവ. ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികില്‍സ തേടി. ലഹരിക്കടിമയും സ്ഥിരം കുറ്റവാളിയുമായ ജിതിനെ പോലീസ് പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.