Spread the love

കോട്ടയം: പീരുമേട് തോട്ടാപ്പുര സ്വദേശി സീതയുടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തില്‍ വഴിത്തിരിവ്.

പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണന്റെ നിഗമനങ്ങളാണ് നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയം ബലപ്പെടുത്തിയത്. എന്നാല്‍ കാട്ടാനയാക്രമണം തന്നെയാണ് മരണകാരണം എന്ന നിലപാടിലാണ് ചികിത്സയിലായ ഭര്‍ത്താവ് ബിനുവിന്റേത്.

വെള്ളിയാഴ്ച്ചയാണ് സംഭവം. കാട്ടാനയാക്രമണത്തില്‍ സീതയ്ക്കു പരിക്കേറ്റു എന്നറിഞ്ഞ് വനംവകുപ്പ് പോലീസ് ഉദ്യോഗ്സ്ഥര്‍ സ്ഥലത്ത് എത്തി. സീതയെ ആശുപത്രിയില്‍ എത്തിച്ച വനംവകുപ്പ് ജീവനക്കാര്‍ക്ക് തുടക്കത്തിലെ സംശയം.

സീതയെയും ബിനുവിനെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വനപാലകര്‍ വെള്ളിയാഴ്ച രാത്രി നല്‍കിയ വിവരങ്ങള്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചു. സീതയെ ആക്രമിച്ചതിനു പിന്നാലെ കാട്ടാന തന്നെയും എടുത്തെറിഞ്ഞതായാണ് ബിനു പറഞ്ഞിരുന്നത്. ആന ചെറുതായി ഒന്നു തട്ടിയാല്‍ പോലും ഉണ്ടാകേണ്ടിയിരുന്ന പരിക്കുകള്‍ ബിനുവിന്റെ ശരീരഭാഗങ്ങളില്‍ കണ്ടില്ല. ചതവുകള്‍ പോലും ഇല്ലെന്നു മാത്രമല്ല കാര്യമായ അസ്വസ്ഥതകളും പ്രകടിപ്പിച്ചില്ല. വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല.

പീരുമേട് ഡിവൈഎസ്പിയോട് വനംവകുപ്പിന്റെ സംശയങ്ങള്‍ വെള്ളിയാഴ്ച രാത്രി തന്നെ അറിയിച്ചു. സംഭവസ്ഥലത്ത് ആന എത്തിയിട്ടില്ലെന്ന് വനംവകുപ്പും വെളിപ്പെടുത്തിയതോടെ കേസ് പുതിയ തലത്തിലെത്തി.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞു പരിക്കറ്റാണ് സീത (42) മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് ബിനു(48) പൊലീസിനോടു കഴിഞ്ഞ ദിവസം പറഞ്ഞത്

അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം :

സീതയുടെ ശരീരത്തില്‍ വന്യമൃഗങ്ങള്‍ ആക്രമിച്ചതിന്റെ സൂചനകള്‍ ഇല്ലായിരുന്നു. മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്നതിന്റെ പാടുകള്‍ ഉണ്ട്. തലയില്‍ മൂന്ന് മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ഇതില്‍ വലതുഭാഗത്തെയും ഇടതുഭാഗത്തെയും പരിക്കുകള്‍ കൈകൊണ്ട് ശക്തിയായി പിടിച്ച് മരം പോലുള്ള പ്രതലത്തില്‍ ഇടിപ്പിച്ചതില്‍ നിന്നുണ്ടായതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലുള്ളത്. തലയ്ക്ക് പിന്നിലെ പരിക്ക് നാലടിയോളം താഴ്ചയുള്ള ഭാഗത്തേയ്ക്ക് വീഴുകയും തുടര്‍ന്ന് പാറപോലുള്ള പ്രതലത്തില്‍ ഇടിച്ചതിന്റേതുമാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നു. കഴുത്തില്‍ ശക്തിയായി അമര്‍ത്തി ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മുഖത്ത് അടിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കാലില്‍ പിടിച്ച് വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ട്. നാഭിക്ക് തൊഴിയേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

13ഉം 14ഉം വയസുള്ള മക്കള്‍ കാട്ടാന ആക്രമണം കണ്ടില്ലെന്നായിരുന്നു ബിനു പൊലീസിനോടും വനംവകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. സീത മുന്നില്‍ നടന്നുപോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പുറകെ വന്ന തന്നെ കാട്ടാന എടുത്തെറിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ തന്നെയാണെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനു. പോലീസ് കസ്റ്റഡിയിലാണ് ബിനു.