Spread the love

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലമാണ് നിലമ്പൂര്‍.
പി.വി അന്‍വര്‍ വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും ചോദിക്കുന്നു. പ്രിയങ്ക ഗാന്ധി എവിടെ ?

തന്റെ മണ്ഡലത്തിലെ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യം എവിടെയും കാണാനില്ല.
അന്‍വര്‍ വിഷയവും ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവും ലീഗ് വിമര്‍ശനവും ഒക്കെയായി യുഡിഎഫ് രാഷ്ട്രീയം തിളച്ചുമറിയുമ്പോള്‍ ഇതിനെല്ലാം പരിഹാരം കാണേണ്ടയാളായിരുന്നു പ്രിയങ്ക ഗാന്ധി. എന്നാല്‍ നാളിതുവരെ ഈ വിഷയങ്ങളിലൊന്നും പ്രിയങ്ക ഇടപെട്ടതായി കാണുന്നില്ല.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി എന്നിവരും അന്‍വര്‍ വിഷയത്തില്‍ കേരളഘടകത്തിലുണ്ടായ പ്രതിസന്ധി കാണാതെ പോകുകയാണോ?

വിഷയത്തില്‍ അല്പമെങ്കിലും ഇടപെടാന്‍ ആഗ്രഹിച്ചത് കെ.സി വേണുഗോപാല്‍ മാത്രമാണ്. കെ.സി വിഷയത്തില്‍ ഇടപെടണമെന്ന് ലീഗ് ഉള്‍പ്പെടെ ആവശ്യപ്പെട്ടതാണ്. കെ.സി ഇടപെടാന്‍ ഉദ്ദേശിച്ചതുമാണ്. അപ്പോഴാണ് ഈ വിഷയത്തില്‍ അന്‍വറുമായി ചര്‍ച്ച നടത്തിയാല്‍ താന്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമെന്ന ഭീഷണിയുമായി വി.ഡി സതീശന്‍ രംഗത്തുവന്നത്. ഇതോടെ കെ.സി ഉള്‍വലിയുന്നതാണ് കണ്ടത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 65000ത്തോളം വോട്ടുകള്‍ക്ക് പ്രിയങ്കയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുത്ത മണ്ഡലം കൂടിയാണ് നിലമ്പൂര്‍. എന്നിട്ടാണ് പ്രിയങ്ക ഇതൊന്നും കാണാതെയും ഇടപെടാതെയും മാറി നടക്കുന്നത്.