മനുഷ്യഹൃദയത്തിൽ വേർപാടുകൾ ഉണ്ടാക്കുന്ന വേദന മരണത്തേക്കാൾ ഭീകരമാണ്. ഇപ്പോൾ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണ് ഷൈൻ ടോം ചാക്കോയുടെ കുടുംബം .
ഏവർക്കും അറിയാവുന്നതാണ് ഷൈൻ ടോം ചാക്കോയും പിതാവും തമ്മിലുള്ള ആത്മബന്ധം. ഇപ്പോഴിതാ തിരക്കഥാകൃത്ത് ലാസർ ഷൈൻ പങ്കിട്ട കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സ്വന്തം പിതാവിനെപ്പോലെ തന്നെയാണ് തനിക്ക് ഷെന്റെ പിതാവെന്നും ലാസർ ഷൈൻ പങ്കിട്ട കുറിപ്പിൽ പറയുന്നു
കുറിപ്പിങ്ങനെ
ചാക്കോയെ എനിക്കറിയാം ഷൈനേ എന്നു വിളിക്കുന്ന എൻ്റെ ചാച്ചനെ. ഞാൻ സത്യത്തിൽ ചാച്ചനോട് പിണങ്ങിയാണ് വീട്ടിൽ നിന്ന് 13 കിലോമീറ്റർ അപ്പുറത്ത് പോയി വീട് വാടകക്ക് എടുത്തത്. കല്യാണം കഴിക്കാൻ. പിന്നെ വീടൊരുക്കണമല്ലോ. ആദ്യം വന്നത് ചാച്ചൻ തന്നെയായിരുന്നു. ഓരോ വീട് മാറുമ്പോഴും പുള്ളി വരും. ഞങ്ങൾ തമ്മിൽ ഒരിക്കലും ചിരിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കായിരുന്നു. എൻ്റെ പേരടിച്ചു വന്ന എല്ലാം. നോട്ടീസടക്കം ചാച്ചൻ എടുത്തു വെക്കും.
കഥ വന്ന മാസികകൾ. സ്കൂളിലെ കലോത്സവ സർട്ടിഫിക്കറ്റുകൾ എല്ലാം.എൻ്റെ ചാച്ചനെ എനിക്കറിയാവുന്ന പോലെ ഷൈൻ്റെ അച്ഛനെ എനിക്കറിയാം. ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല. ആറ് വർഷമായി. ഞാൻ കരഞ്ഞിട്ടില്ല. കരഞ്ഞാൽ ചാച്ചൻ പോകും. കരയാതെ പുള്ളിയെ പിടിച്ചു വെച്ചിരിക്കുകയാണ്. ഷൈനും കരയുവാൻ കഴിയുമായിരിക്കില്ല.