Spread the love

മുംബൈ : സ്ത്രീധന പീഡനത്തെത്തുടർന്ന് എൻസിപി അജിത് വിഭാഗം മുൻ നേതാവിന്റെ മരുമകൾ പുണെയിൽ ജീവനൊടുക്കിയ സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കു സഹായം ചെയ്തതിന്റെ പേരിൽ കർണാടക മുൻ മന്ത്രിയുടെ മകൻ ഉൾപ്പടെയുളളവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രിതം പാട്ടീലും കൂട്ടാളികളുമാണ് പിടിയിലായത്. രാജേന്ദ്ര ഹഗാവാനെയുടെ മരുമകള്‍ വൈഷ്ണവിയെ (26) കഴിഞ്ഞ 16നാണു പുണെയിലെ ബാവ്ധനില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി നേരിട്ടത് കടുത്ത സ്ത്രീധന പീഡനമാണെന്നാണ് റിപ്പോർട്ട്.

111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബരക്കാറും നൽകി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി 2 കോടി രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടർച്ചയായി പീഡിപ്പിച്ചിരുന്നെന്നും യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. അവർ നൽകിയ പരാതിയിൽ വൈഷ്ണവിയുടെ ഭർത്താവ് ശശാങ്ക്, ഭർതൃമാതാവ് ലത ഹഗാവാനെ, ഭർതൃസഹോദരി കരിഷ്മ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം സ്ത്രീധന പീഡനത്തെത്തുട‍ർന്ന് യുവതി ക്രൂരമായ ശാരീരിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോ‍‍ർട്ടം റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നത്. വൈഷ്ണവി മരിക്കുന്ന സമയത്ത് ശരീരത്തിൽ 30 മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോ‍ർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിൽ തന്നെ 15 മുറിവുകൾ മരണത്തിന്റെ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചതും 11 മുറിവുകൾ അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കിടയിലും സംഭവിച്ചതാണ്.