Spread the love

നിയാസ് മുസ്തഫ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് വിജയിക്കാനായില്ലെങ്കില്‍ വി.ഡി സതീശന്റെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും തെറിക്കാന്‍ സാദ്ധ്യത.

പി.വി അന്‍വര്‍ വിഷയം വഷളാക്കിയത് വി.ഡി സതീശന്റെ ഏകാധിപത്യ പിടിവാശിയും അനാവശ്യ താമസിപ്പിക്കലുമായിരുന്നുവെന്ന് മുസ്ലിം ലീഗ് യോഗത്തില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നതായിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കെല്ലാം സതീശന്റെ നിലപാടുകളോട് മനസുകൊണ്ട് എതിര്‍പ്പുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അതവര്‍ പരസ്യമായി പറയുന്നില്ലായെന്ന് മാത്രം.

ഉപതെരഞ്ഞെടുപ്പിന് ശേഷം ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിനുള്ളില്‍നിന്നും ലീഗിന്റെ ഭാഗത്തുനിന്നും അതിശക്തമായ വിമര്‍ശനം ആയിരിക്കും വി.ഡി സതീശന്‍ നേരിടേണ്ടി വരിക. മാത്രവുമല്ല, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.ഡി സതീശനുമായി മുന്നോട്ട് പോയാല്‍ പച്ചതൊടില്ല എന്ന പൊതുസന്ദേശവും പി.വി അന്‍വറിനെപ്പോലുള്ളവര്‍ ഉയര്‍ത്തും. ഇപ്പോള്‍ തന്നെ അന്‍വര്‍ ഈ നിലയില്‍ സംസാരിച്ചു കഴിഞ്ഞു. ഇത് യുഡിഎഫിലെ പല നേതാക്കളും ഏറ്റുപിടിക്കാനും സാദ്ധ്യതയുണ്ട്.

ഇനി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ വി.ഡി സതീശന്‍ യുഡിഎഫിനുള്ളില്‍ ഹീറോ ആയി മാറുന്നതും നമുക്ക് കാണാം. അധികാരത്തിലെത്താനായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്‍ സ്വഭാവികമായും ഉയര്‍ത്തപ്പെടുമെന്ന കാര്യത്തിലും സംശയമില്ല. അന്‍വര്‍ വിഷയം ഉള്‍പ്പെടെ കൈകാര്യം ചെയ്ത സതീശന്റെ നീക്കത്തിന് അംഗീകാരവും കിട്ടും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനിയും രണ്ടു ദിനം കൂടി ബാക്കിയുള്ളതിനാല്‍ പി.വി അന്‍വര്‍ മത്സരരംഗത്തു തുടരുമോയെന്ന് ഇനിയും വ്യക്തത വരാനുണ്ട്. അവസാനനിമിഷം തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കി യുഡിഎഫ് പ്രഖ്യാപിക്കാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍വറിന് ഉറപ്പുള്ളൊരു സീറ്റും അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനവും യുഡിഎഫ് നല്‍കാനുള്ള സാദ്ധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതൊരു വിദൂര സാദ്ധ്യതയാണെങ്കിലും രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം എന്നാണല്ലോ.