മനുഷ്യജീവനു ഭീഷണിയാകുന്ന വന്യജീവികളെ പിടികൂടാനും കൊല്ലാനും മാറ്റിപ്പാർപ്പിക്കാനുമുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെന്നു കേന്ദ്രവനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇതിനു കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ല. വന്യജീവി സംരക്ഷണനിയമത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കേരളത്തിൽ പല തദ്ദേശസ്ഥാപനങ്ങളും ഈ അധികാരം ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട വന്യമൃഗങ്ങൾ മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യമുണ്ടെങ്കിൽ കൊല്ലാൻ ചീഫ് വൈൽഡ് വാർഡന് അനുമതി നൽകാം.
ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെട്ടവയാണെങ്കിൽ വൈൽഡ് ലൈഫ് വാർഡനോ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ അനുമതി നൽകാം. തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരമുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനാണു നിയന്ത്രണമുള്ളതെന്നും മന്ത്രി ഓർമിപ്പിച്ചു.അതേസമയം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും വനംപരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.