Spread the love

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യ: സതീദേവി. മകൾ: നീത.

സംസ്ഥാന കോൺഗ്രസിലെ സൗമ്യ സാന്നിദ്ധ്യമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള മൂന്നു തവണ രാജ്യസഭാ അംഗവും, രണ്ടു തവണ നിയമസഭാംഗവുമായിരുന്നു. രണ്ടു തവണ കെപിസിസി പ്രസിഡന്റുമായിരുന്നു. അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല എന്നും കോൺഗ്രസിലെ ഗ്രൂപ്പുകൾക്കതീതനായിരുന്നു. മികച്ച സഹകാരിയായിരുന്നു.

1931 മാർച്ച് 11ന് ശൂരനാട് തെന്നല വീട്ടിൽ എൻ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജിൽനിന്ന് ബിഎസ്‌സി ബിരുദം നേടി. ശൂരനാട് വാർഡ് കമ്മ​റ്റിയംഗമായാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. ബ്ലോക്ക് കമ്മ​റ്റി അദ്ധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന അദ്ദേഹം 1972 മുതൽ അഞ്ചുവർഷത്തോളം കൊല്ലം ഡിസിസി അദ്ധ്യക്ഷനുമായി പ്രവർത്തിച്ചിട്ടുണ്ട്.

ഒരിക്കൽപോലും മത്സരത്തിലൂടെയല്ല പാർട്ടി സ്ഥാനങ്ങളിലെത്തിയത് എന്നത് തെന്നലയുടെ നേട്ടമാണ്. അടൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1977ലും 1982ലും നിയമസഭയിലെത്തി. 1991ലും 1992ലും 2003ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1967, 80, 87 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.