Spread the love

കടുത്തുരുത്തി: ആളില്ലാത്ത വീടിന്റെ വാതിലുകൾ തകർത്ത മോഷണം. 31 പവൻ സ്വർണവും പണവും കവർന്നു. കടുത്തുരുത്തി മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ എൻ.കെ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ശനിയാഴ്‌ച മകളുടെ അസുഖവുമായി ബന്ധപ്പെട്ട് കോട്ടയം തെള്ളകത്തെ ആശുപത്രിയിലായിരുന്നു ജോയിയും ഭാര്യ ലിസിയും. ഈ സമയമാണ് മോഷണം നടന്നത്. 31 പവൻ സ്വർണാഭരങ്ങളും 25,000 രൂപയുമാണ് മോഷണം പോയത്.

ഇരുനില വീട്ടിലെ മുൻവാതിലിന്റെ പൂട്ടു തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ, കട്ടിലിലെ കിടക്കയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോലുകൾ കൈവശപ്പെടുത്തി 5 അലമാരകളും മേശകളും തുറന്നാണു കവർച്ച നടത്തിയത്.

ജോയി ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കുറുപ്പന്തറ-കല്ലറ റോഡിൽ മാൻവെട്ടം പെട്രോൾപമ്പിനോട് ചേർന്നാണ് വീട്. സ്ഥലത്തെത്തിച്ച പൊലീസ് നായ കുറുപ്പന്തറ ഭാഗത്തേക്ക് ഓടിയശേഷം മാൻവെട്ടം കുരിശുപള്ളിയുടെ മുന്നിലെത്തി നിന്നു. ബന്ധുവിന്റെ വിവാഹത്തിന് ധരിക്കാൻ ബാങ്ക് ലോക്കറിൽ നിന്നെടുത്തുവച്ച ആഭരണങ്ങൾ ഇന്ന് തിരികെ വയ്‌ക്കാനിരിക്കെയാണ് മോഷ്‌ടിക്കപ്പെട്ടത്.