Spread the love

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11നാണ് കേരളത്തിന്റെ സാമ്പത്തികജാതകം പ്രഭുല്ലമാകുന്ന ചടങ്ങ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖം എന്ന നമ്മുടെ സ്വപ്നമാണ് സഫലമാകുന്നത്.

ആന്ധ്രപ്രദേശിലെ സന്ദർശനം പൂർത്തിയാക്കി ഇന്നു വൈകിട്ട് 7നു ശേഷം തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി രാജ്‌ഭവനിൽ തങ്ങും. നാളെ രാവിലെ 10 മണിയോടെ ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തും. തുറമുഖത്തിന്റെ പ്രവർത്തനസൗകര്യങ്ങൾ നോക്കിക്കാണും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ഏഴു പേരാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടാവുക. അത് ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തീരുമാനിക്കും. ഒന്നരമണിക്കൂറാണ് കമ്മിഷനിംഗ് ചടങ്ങ്. 12.30ന് ചടങ്ങ് പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങും.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്‌പോർട്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,സജി ചെറിയാൻ,മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,എം.പിമാരായ ശശിതരൂർ,അടൂർ പ്രകാശ്,എ.എ.റഹീം,എം.വിൻസെന്റ് എം.എൽ.എ,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മേയർ ആര്യരാജേന്ദ്രൻ,അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.

കാശ്മീർ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞം കമ്മിഷനിംഗ് ചടങ്ങ് മാറ്റിവയ്ക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് അതിൽ മാറ്റമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തെ അറിയിച്ചത്. പഴുതറ്റ സുരക്ഷയാണ് ഇന്നും നാളെയും ക്രമീകരിച്ചിട്ടുള്ളത്. ഇന്നലെ സുരക്ഷാട്രയൽ നടന്നു. ഇന്നും സുരക്ഷാട്രയൽ ഉണ്ടാവും. ഇന്നും നാളെയും തലസ്ഥനത്തും അനുബന്ധ റോഡുകളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.